ബോളിവുഡ് നടി കങ്കണ റനൗട്ടിന് വൈ പ്ലസ് കാറ്റഗറി സുരക്ഷ ഏര്‍പ്പെടുത്താനുള്ള കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ തീരുമാനത്തിനെതിരെ തൃണമൂൽ കോൺഗ്രസ് എംപി മഹുവ മൊയ്ത്ര രംഗത്ത്. സുശാന്ത് സിംഗ് രജ്പുത്തിന്റെ മരണത്തിന്റെ പശ്ചാത്തലത്തിൽ ബോളിവുഡിലെ മയക്കുമരുന്ന് ഉപയോഗത്തെ കുറിച്ചുള്ള കങ്കണയുടെ പ്രതികരണങ്ങള്‍ വന്‍ വിവാദമായിരന്നു. മുബൈയെ പാക് അധിനിവേശ കശ്മീരിനോട് തുലനം ചെയ്തായിരുന്നു കങ്കണയുടെ പ്രതികരണം. അതിനെതിരെ മഹാരാഷ്ട്രയിലെ ഭരണ കക്ഷിയായ ശിവസേന ശക്തമായി രംഗത്തെത്തി. മുംബൈയിൽ എത്തിയാൽ വനിതകളെ വിട്ട് തല്ലിക്കുമെന്നായിരുന്നു ഭീഷണി. തുടര്‍ന്നാണ് കങ്കണക്ക് വൈ പ്ലസ് കാറ്റഗറി സുരക്ഷ ഏര്‍പ്പെടുത്താന്‍ കേന്ദ്രം തീരുമാനിച്ചത്.
'ബോളിവുഡിലെ 'ട്വിറ്ററാറ്റിക്ക്' എന്തിനാണ് വൈ പ്ലസ് കാറ്റഗറി സുരക്ഷ ഏര്‍പ്പെടുത്തുന്നതെന്ന്' മൊയ്ത്ര ചോദിക്കുന്നു. ഇന്ത്യയിലെ പോലീസ്-ജനസംഖ്യാ അനുപാതം ഒരു ലക്ഷത്തിന് വെറും 138 എന്ന തോതിലാണ്. 71 രാജ്യങ്ങളുടെ പട്ടികയില്‍ താഴെനിന്നും അഞ്ചാം സ്ഥാനത്താണ്. ഈ സാഹചര്യത്തില്‍ വിഭവങ്ങളെ മെച്ചപ്പെട്ട രീതിയില്‍ ഉപയോഗിക്കുകയല്ലേ വേണ്ടത് മിസ്റ്റർ ആഭ്യന്തരമന്ത്രി? എന്നും അവര്‍ ട്വീറ്റിലൂടെ ചോദിച്ചു.
ഹിമാർചൽ പ്രദേശ് സർക്കാറിന്റെ ആവശ്യം പരിഗണിച്ചാണ് കങ്കണക്ക് വൈ പ്ലസ് കാറ്റഗറി സുരക്ഷ ഏര്‍പ്പെടുത്താന്‍ കേന്ദ്രം തീരുമാനിച്ചത്. നടിയുടെ പിതാവും സഹോദരിയും ഈ ആവശ്യം ഉന്നയിച്ചിരുന്നു. ഹിമാചൽ പ്രദേശിന്റെ അഭിമാനമായ നടിക്ക് സുരക്ഷയൊരുക്കേണ്ടത് രാജ്യത്തിന്റെ കടമായാണെന്ന് മുഖ്യമന്ത്രി ജയാറാം താക്കൂർ അഭിപ്രായപ്പെട്ടു.