റഫാൽ യുദ്ധവിമാനങ്ങൾ ഇന്ന് ഔദ്യോഗികമായി ഇന്ത്യൻ വ്യോമസേനയുടെ ഭാഗമാകും. കിഴക്കൻ ലഡാക്കിൽ ഇന്ത്യ-ചൈന അതിർത്തി സംഘർഷഭരിതമായി തുടരുന്നതിനിടെയാണ് ഇന്ത്യൻസേനയ്ക്ക് ശക്തിപകരാൻ റഫാൽ എത്തുന്നത്. ഫ്രാൻസിൽ നിന്ന് വാങ്ങുന്ന 36 റഫാൽ യുദ്ധവിമാനങ്ങളിൽ അഞ്ചെണ്ണം ജൂലൈ 29നാണ് ഇന്ത്യയിലെത്തിയത്. അംബാല വ്യോമസേന താവളത്തിൽ നടക്കുന്ന ചടങ്ങിൽ ഫ്രഞ്ച് പ്രതിരോധ മന്ത്രി ഫ്ലോറൻസ് പാർലി മുഖ്യാതിഥിയാവും.
2016 ല്‍ ആണ് 58,000 കോടി രൂപ മുടക്കി 36 റാഫേല്‍ യുദ്ധവിമാനങ്ങള്‍ വാങ്ങുന്നതിനായി ഇന്ത്യ ഫ്രാന്‍സുമായി കരാറില്‍ ഒപ്പുവെച്ചത്. മീഡിയം മൾട്ടിറോൾ പോർവിമാനമാണ് ഫ്രാൻസിലെ ഡാസാൾട്ട് കമ്പനി വികസിപ്പിച്ചെടുത്ത റഫാൽ. അമേരിക്കയുടെ എഫ്-16, എഫ്-18, റഷ്യയുടെ മിഗ്-35, സ്വീഡന്റെ ഗ്രിപെൻ, യൂറോപ്യൻ രാജ്യങ്ങളുടെ സംയുക്‌ത സംരംഭമായ യൂറോഫൈറ്റർ എന്നിവയോട് കിടപിടിക്കുന്ന യുദ്ധ വിമാനമാണ് ഇത്.
ചടങ്ങിൽ പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ്, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ, സംയുക്ത സേനാമേധാവി ജനറൽ ബിപിൻ റാവത്ത്, വ്യോമസേനാ മേധാവി എയർചീഫ് മാർഷൽ ആർ.കെ.എസ്. ഭദൗരിയ, പ്രതിരോധ സെക്രട്ടറി ഡോ. അജയ്കുമാർ എന്നിവർ പങ്കെടുക്കും.