മെയ് മാസത്തിൽ ഇന്ത്യയിൽ 64 ലക്ഷത്തിലധികം പേര്‍ക്ക് കൊവിഡ് -19 ബാധിച്ചിരിക്കാമെന്ന് ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച്. ഐസിഎംആർ നടത്തിയ രാജ്യത്തെ ആദ്യ ദേശീയ സെറോ സർവ്വേയുടെ അടിസ്ഥാനത്തിലാണ് റിപ്പോർട്ട്. ഇന്ത്യൻ ജേണൽ ഓഫ് മെഡിക്കൽ റിസർച്ചില്‍ പ്രസിദ്ധീകരിച്ച പഠനത്തിലാണ് ഐസിഎംആർ ഈ നിഗമനം അവതരിപ്പിക്കുന്നത്.
അറുപത്തിനാലു ലക്ഷത്തില്‍ പരം (64,68,388) മുതിർന്നവർക്ക് കൊറോണ വൈറസ് രോഗത്തിന് കാരണമായ SARS-CoV-2 വൈറസ് ബാധയുണ്ടായിട്ടുണ്ടാവാം എന്ന് സർവേ റിപ്പോർട്ടിൽ പറയുന്നു. 18 നും 45 നും ഇടയില്‍ പ്രായമുള്ളവരിൽ സെറോ പോസിറ്റിവിറ്റി ഏറ്റവും ഉയർന്ന (43.3%) നിലയിലാണെന്നും 60 വയസ്സിനു മുകളിലുള്ളവരിൽ ഏറ്റവും താഴ്ന്ന (17.2%) നിലയിലാണെന്നും സർവ്വേ കണ്ടെത്തി. ഇന്ത്യയിൽ മൊത്തത്തിലുള്ള സെറോ പ്രേവാലൻസ് കുറവാണെന്നും റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു.
മെയ് 11 മുതൽ ജൂൺ 4 വരെയാണ് ദേശീയ സെറോ സർവേ നടത്തിയത്. 28,000 പേരിലാണ് കോവിഡ് കവാച്ച് എലിസ കിറ്റ് ഉപയോഗിച്ച് പരിശോധന നടത്തിയത്. സർവേയുടെ ഭാഗമായി 70 ജില്ലകളിലെ 700 ക്ലസ്റ്ററുകളിൽ നിന്ന് മുപ്പതിനായിരത്തിലധികം വീടുകൾ സന്ദർശിച്ചു.