പന്തീരാങ്കാവ് യുഎപിഎ കേസിലെ പ്രതികളായ അലനും താഹയും ജാമ്യത്തിൽ ഇറങ്ങി. ജാമ്യ വ്യവസ്ഥകൾ പൂർത്തിയാക്കി ഇരുവരും വിയ്യൂർ സെൻട്രൽ ജയിൽ നിന്നാണ് പുറത്തിറങ്ങിയത്. രണ്ട് ദിവസം മുമ്പാണ് അലനും താഹക്കും എൻഐഎ കോടതി ജാമ്യം അനുവദിച്ചത്. കർശന ഉപോധികളോടെയാണ് കോടതി ജാമ്യം അനുവദിച്ചത്. പത്ത് മാസത്തിന് ശേഷമാണ് ഇരുവരും ജയിലിൽ നിന്ന് ഇറങ്ങുന്നത്.
മാതാപിതാക്കളിൽ ഒരാൾ ജാമ്യം നിൽക്കണം, ഒരു ലക്ഷം രൂപ കെട്ടിവെക്കണം, പാസ്പോട്ട് കെട്ടിവെക്കണം, നിരോധിത സംഘടനകളുമായി ബന്ധപ്പെടരുത് തുടങ്ങിയവയാണ് ഉപാധികൾ. എല്ലാ ശനിയാഴ്ചയും വീടുള്ള പ്രദേശത്തെ പൊലീസ് സ്റ്റേഷനിൽ എത്തി ഒപ്പിടണമെന്നും ജാമ്യ വ്യവസ്ഥയിലുണ്ട്. ഉച്ചയോടെ അലന്റെയും താഹയുടെയും മാതാപിതാക്കൾ പൂർത്തിയാക്കി.
2019 നവംബർ 1-ന് രാത്രിയാണ് കോഴിക്കോട് പന്തീരാങ്കാവിൽ വെച്ച് ഇവരെ പൊലിസ് കസ്റ്റഡിയിൽ എടുത്തത്. 20 ഉം, 22 ഉം വയസ്സ് പ്രായമുള്ള ഈ രണ്ടു വിദ്യാർത്ഥികൾക്കെതിരെ യുഎപിഎ ചുമത്തിയ സംസ്ഥാന സർക്കാർ നടപടി വലിയ വിമർശനങ്ങൾക്ക് വഴിവെച്ചിരുന്നു. കേസ് പിന്നീട് എൻഐഎ സ്വമേധയാ ഏറ്റെടുക്കുകയായിരുന്നു. പ്രതിപക്ഷത്തിന്റെയും സിപിഎമ്മിലെ ഒരു വിഭാഗം അനുഭാവികളുടെയും സാംസ്കാരിക, മാധ്യമ രംഗങ്ങളിലുള്ള പ്രമുഖരുടെയും പ്രതിഷേധം കണക്കിലെടുത്ത് കേസ് എൻഐഎയിൽ നിന്ന് സംസ്ഥാന സർക്കാരിനെത്തന്നെ തിരിച്ചേൽപ്പിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാക്ക് കത്തയച്ചിരുന്നുവെങ്കിലും കേന്ദ്ര - സംസ്ഥാന സർക്കാരുകളുടെ ഭാഗത്തുനിന്ന് തുടർ നടപടികളൊന്നും ഉണ്ടായില്ല.