പെരിയ ഇരട്ട കൊലപാതകക്കേസ് സിബിഐ തന്നെ അന്വേഷിക്കണമെന്ന ഹൈക്കോടതി വിധിക്കെതിരെ സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കി. കൃപേഷിന്റെയും ശരത് ലാലിന്റെയും മാതാപ്പിതാക്കള്‍ തടസ്സഹര്‍ജി ഫയല്‍ ചെയ്തേക്കും. നേരത്തെ, കേസില്‍ സിബിഐ അനേഷണത്തിന് ഉത്തരവിട്ട സിംഗിള്‍ ബെഞ്ച് വിധിക്കെതിരെ സര്‍ക്കാര്‍ ഹൈകോടതിയില്‍ അപ്പീല്‍ നല്‍കിയിരുന്നു. എന്നാല്‍ സര്‍ക്കാറിന്റെ വാദം പൂര്‍ണ്ണമായും തള്ളിയ ഹൈകോടതി സിംഗിള്‍ ബെഞ്ച് ഉത്തരവ് ശെരിവെക്കുകയായിരുന്നു.
ഡിവിഷൻ ബെഞ്ച് ഉത്തരവിന് ശേഷവും കേസ് ഡയറി സിബിഐക്ക് കൈമാറാതിരിക്കുകയാണ് ക്രൈംബ്രാഞ്ച്. രേഖകൾ അവശ്യപ്പെട്ട് സിബിഐ നാല് തവണ കത്ത് നൽകിയിരുന്നു. ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ഉത്തരവ് അടിയന്തിരമായി സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ടും കേരളം പ്രത്യേക അപേക്ഷ നല്‍കിയിട്ടുണ്ട്.
പെരിയ ഇരട്ടക്കൊലപാതകത്തിലെ അന്വേഷണം സി.ബി.ഐക്ക് കൈമാറിക്കൊണ്ടുള്ള ഉത്തരവ് ഇറക്കുന്നതിനിടെ പൊലീസിനെ ഹൈക്കോടതി രൂക്ഷമായി വിമർശിച്ചിരുന്നു. കുറ്റപത്രം കോടതി റദ്ദാക്കുകയും ചെയ്തതാണ്. രാഷ്ട്രീയ കൊലപാതകമല്ല, വ്യക്തിവിരോധമാണെന്ന പ്രോസിക്യൂഷന്‍ വാദം അംഗീകരിക്കാനാവില്ലെന്നും ഹൈക്കോടതി വ്യക്തമാക്കിയിരുന്നു.
ഇരട്ടക്കൊല ആസൂത്രണം ചെയ്തു നടപ്പാക്കിയതാവാന്‍ സാധ്യതയുണ്ട്. പ്രതികള്‍ സിപിഎമ്മുകാരാണ്. സത്യത്തിനായി നിലകൊള്ളാന്‍ കോടതിക്കു ബാധ്യതയുണ്ടെന്നായിരുന്നു ജസ്റ്റിസ് ബി. സുധീന്ദ്രകുമാര്‍ പറഞ്ഞത്.