കോണ്‍ഗ്രസില്‍ സമഗ്ര മാറ്റം വേണമെന്ന് ആവശ്യപ്പെട്ട് സോണിയ ഗാന്ധിക്ക് കത്തയച്ച ഗുലാം നബി ആസാദ് അടക്കമുള്ള മുതിർന്ന നേതാക്കളെ ചുമതലകളിൽ നിന്നും മാറ്റിക്കൊണ്ട് കോൺഗ്രസ് പ്രവർത്തക സമിതി പുനസംഘടിപ്പിച്ചു. രാഹുൽ ഗാന്ധിയുടെ വിശ്വസ്തർക്ക് കൂടുതൽ പ്രാതിനിധ്യം നൽകിയാണ് സംഘടനയില്‍ അഴിച്ചുപണി നടത്തിയത്. അധ്യക്ഷ സോണിയ ഗാന്ധിയെ സഹായിക്കാൻ നിയോഗിച്ച ആറംഗ സമിതിയിൽ മുതൽ എഐസിസിയിലേക്കുള്ള പ്രത്യേക ക്ഷണിതാക്കളില്‍വരെ ഗാന്ധികുടുംബം വ്യക്തമായ സ്വാധീനം നിലനിര്‍ത്തുന്നുണ്ട്.
ദേശീയ നേതൃത്വത്തിൽ താരതമ്യേന ജൂനിയറായ കോൺഗ്രസ് എംപി മാണിക്കം ടാഗോർ അടക്കം ഉൾപ്പെട്ടപ്പോള്‍ ഗുലാം നബി ആസാദ്, അംബികാ സോണി, മല്ലികാർജുൻ ബാർഗെ, മോട്ടി ലാൽ വോറ എന്നിവര്‍ തഴയപ്പെട്ടു. സമ്പൂർണ സംഘടന തെരഞ്ഞെടുപ്പ് ആവശ്യപ്പെട്ട് 23 നേതാക്കള്‍ കത്തെഴുതിയതുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ തുടരവെയാണ് പുനസംഘടന എന്നത് ശ്രദ്ധേയമാണ്.
പുതുതായി നിയോഗിക്കപ്പെട്ട സമിതിയിൽ സോണിയയുടെ വിശ്വസ്തരായി ഏ.കെ.ആന്റണി, അഹമ്മദ് പട്ടേൽ, അംബികാ സോണി എന്നിവരെ ഉൾപ്പെടുത്തിയപ്പോൾ, രാഹുലിന്റെ പ്രതിനിധികളായി കെ.സി. വേണുഗോപാൽ, രൺദീപ് സിങ് സുർജേവാല എന്നിവർ നിയോഗിക്കപ്പെട്ടു. ദിഗ്വിജയ് സിങ്, ജയറാം രമേശ്, രാജീവ് ശുക്ല , മാണിക്കം ടാഗോർ, ഉൾപ്പെടെയുള്ളവർ സ്ഥിരം ക്ഷണിതാക്കളായി പ്രവർത്തക സമിതിയിലെത്തി.