ഡൽഹി കലാപക്കേസിൽ ജെഎൻയു മുൻ വിദ്യാർത്ഥി ഉമർ ഖാലിദിനെ അറസ്റ്റ് ചെയ്തു. കലാപത്തിന് ആഹ്വാനം ചെയ്തെന്ന് കുറ്റം ചുമത്തി യുഎപിഎ പ്രകാരമാണ് ഡൽഹി പൊലീസ് ഖാലിദിനെ അറസ്റ്റ് ചെയ്തിരിക്കുന്നത്. 53 പേർ കൊല്ലപ്പെടുകുയും 400 ഓളം പേർക്ക് പരുക്കേൽക്കുകയും ചെയ്ത കലാപത്തിലെ മുഖ്യഗൂഡാലോചകനാണ് ഖാലിദെന്ന് ഡൽഹി പൊലീസ് വ്യക്തമാക്കി. ആംആദ്മി പാർട്ടി കൗൺസിലർ താഹിർ ഹുസൈനുമായി ചേർന്ന് ഖാലിദ് കലാപത്തിന് പദ്ധതി തയ്യാറാക്കിയെന്നും പൊലീസ് ആരോപിച്ചു. കലാപത്തിൽ ഖാലിദിന്റെ പങ്ക് താഹിർ ഹുസൈൻ ചോദ്യം ചെയ്യലിൽ വെളിപ്പെടുത്തിയെന്നും പൊലീസ് അവകാശപ്പെട്ടു.
ഞായറാഴ്ച ഉച്ചക്ക് 1 മണിക്ക് ഖാലിദിനെ ചോദ്യം ചെയ്യാൻ വിളിപ്പിക്കുകയായിരുന്നു. തുടർന്ന് രാത്രി 11 മണിയോടെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ഖാലിദിനെ അറസ്റ്റ് ചെയ്ത വിവരം ഖാലിദിന്റെ പിതാവ് ഇല്ല്യാസ് ട്വിറ്ററിലൂടെ സ്ഥിരീകരിച്ചു.
ഡൽഹി കലാപക്കേസുമായി ബന്ധപ്പെട്ട് നേരത്തെ രണ്ട് തവണ ഖാലിദിനെ ഡൽഹി പൊലീസിന്റെ പ്രത്യേക വിഭാഗം ചോദ്യം ചെയ്തിരുന്നു. സിഎഎ വിരുദ്ധ പ്രക്ഷോഭത്തിൽ ഷഹീൻ ബാഗിൽ പ്രസംഗിച്ചതിന്റെ പേരിലായിരുന്നു ചോദ്യം ചെയ്യൽ.
2016ൽ ജെഎൻയു ക്യാമ്പസിൽ മുദ്രാവാക്യം മുഴക്കിയെന്നതിന്റെ പേരിൽ ഉമർഖാലിദിനെ രാജ്യദ്രോഹകുറ്റം ചുമത്തി അറസ്റ്റ് ചെയ്തിരുന്നു.