രാഷ്ട്രപതി, പ്രധാനമന്ത്രി, രാഷ്ട്രീയ നേതാക്കൾ, ചീഫ് ജസ്റ്റിസ്, മാധ്യമങ്ങൾ, വ്യാപാരികൾ, കുറ്റവാളികൾ ഉള്‍പ്പടെ 10,000 ഇന്ത്യക്കാരെ ചൈന നിരീക്ഷിക്കുന്നതായി റിപ്പോർട്ട്. ചൈനീസ് കമ്പനിയായ 'ഷെന്‍ഹായി ഡാറ്റ ഇൻഫർമേഷൻ ടെക്‌നോളജി ലിമിറ്റഡാണ്' ചൈനീസ് ഭരണകൂടത്തിനുവേണ്ടി നിരീക്ഷണത്തിനുവേണ്ടി ചുക്കാന്‍ പിടിക്കുന്നത്. ചൈനീസ് സര്‍ക്കാരും രഹസ്യാന്വേഷണ ഏജൻസികളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന കമ്പനിയാണിത്.
'ഇന്ത്യന്‍ എക്‌സ്പ്രസ്സ്' ആണ് ഇതു സംബന്ധിച്ച റിപ്പോര്‍ട്ട് പുറത്തുവിട്ടത്. ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ബിഗ്ഡാറ്റ ടൂളുകൾ ഉപയോഗിച്ചാണ് നിരീക്ഷണം. കോൺഗ്രസ് ഇടക്കാല അധ്യക്ഷ സോണിയ ഗാന്ധി, മുഖ്യമന്ത്രിമാരായ മമതാബാനര്‍ജി, ഉദ്ദവ് താക്കറെ, അശോക് ഗെഹ്ലോട്ട്, നവീൻ പട്ട്നായിക്, അമരീന്ദര്‍ സിംഗ്, കേന്ദ്രമന്ത്രിമാരായ രാജ്നാഥ്സിംഗ്, നിര്‍മ്മല സീതാരാമൻ, സ്മൃതി ഇറാനി, സുപ്രീം കോടതി ചീഫ് ജസ്റ്റിസ്, മറ്റ് ജസ്റ്റിസുമാര്‍, രത്തൻ ടാറ്റയടക്കമുള്ള ചില വ്യവസായികളടക്കം പട്ടികയിൽ ഉള്‍പ്പെട്ടിട്ടുണ്ട്.
2018 ഏപ്രിലിൽ സ്ഥാപിതമായ കമ്പനിയാണ് ഷെന്‍ഹായി ഡാറ്റ ഇൻഫർമേഷൻ ടെക്‌നോളജി ലിമിറ്റഡ്. കമ്പനിക്ക് വിവിധ രാജ്യങ്ങളിലായി 20 പ്രൊസസിംഗ് സെന്ററുകളാണ് ഉള്ളത്. അതേസമയം ചൈനീസ് നിരീക്ഷണവുമായി ബന്ധപ്പെട്ട് കേന്ദ്രസര്‍ക്കാര്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല. ഇന്ത്യന്‍ രാഷ്ട്രീയത്തേയും രാജ്യസുരക്ഷയേയും ബാധിക്കുന്ന സുപ്രധാന തസ്തികകള്‍ വഹിക്കുന്നയാളുകളെയാണ് ചൈന നിരീക്ഷിക്കുന്നതെന്നാണ് ശ്രദ്ധേയം.