യുപിഎ സര്‍ക്കാരിന്റെ പതനത്തിന് കാരണമായ അണ്ണ ഹസാരെയുടെ അഴിമതി വിരുദ്ധ സമരത്തിന് പിന്നില്‍ ആര്‍എസ്എസ്സും ബിജെപിയുമായിരുന്നെന്ന് പ്രശസ്ത അഭിഭാഷകനും ആക്ടിവിസ്റ്റുമായ പ്രശാന്ത് ഭൂഷണ്‍. അദ്ദേഹത്തിന്റെ തുറന്നു പറച്ചിലുകള്‍ ആം ആദ്മി പാര്‍ട്ടിയെ ആകെ അങ്കലാപ്പില്‍ ആക്കിയിരിക്കുകയാണ്. 2014 ൽ രണ്ടാം യു.പി.എ സര്‍ക്കാറിനെ താഴെയിറക്കി ബിജെപിയെ അധികാരത്തിലെത്തിക്കാൻ സഹായിച്ച അഴിമതിക്കെതിരായ അണ്ണാ ഹസാരെയുടെ സമര പോരാട്ടത്തിന്റെ മുന്‍നിരയില്‍ ഉണ്ടായിരുന്ന ആളാണ് പ്രശാന്ത് ഭൂഷണ്‍.
ഇന്‍ഡ്യ ടുഡെ എഡിറ്റര്‍ രാജ്ദീപ് സര്‍ദേശായിക്ക് നല്‍കിയ അഭിമുഖത്തിലാണ് പ്രശാന്ത് ഭൂഷണ്‍ പറ്റിപ്പോയ തെറ്റിനെ കുറിച്ച് വിശദീകരിക്കുന്നത്. ആര്‍എസ്എസ് ബിജെപി അജണ്ടയെകുറിച്ച് അണ്ണഹസാരെ ചിലപ്പോള്‍ തിരിച്ചറിഞ്ഞിട്ടുണ്ടാവില്ലെങ്കിലും, അരവിന്ദ് കെജ്രിവാളിന് അത് അറിയാമായിരുന്നു. അക്കാര്യത്തില്‍ തനിക്ക് യാതൊരുസംശയമില്ലെന്നും പ്രശാന്ത് ഭൂഷണ്‍ പറയുന്നു. കൂടാതെ, കെജ്‌രിവാളിന്റെ ‘ഒന്നും ചെയ്യാന്‍ മടിയില്ലാത്ത പ്രകൃതം’ അന്ന് വേണ്ടത്ര മനസ്സിലായില്ലെന്നും അതില്‍ വലിയ പശ്ചാത്താപമുണ്ടെന്നും പ്രശാന്ത് ഭൂഷണ്‍ പറഞ്ഞു.
അതേസമയം, ഭൂഷന്റെ വെളിപ്പെടുത്തല്‍ ആം ആദ്മി പാര്‍ട്ടിയിലെ ചേരിതിരിവ് രൂക്ഷമാക്കിയിരിക്കുകയാണ്. നേരത്തെ ഭൂഷണെതിരെ സുപ്രീംകോടതി കോടതിയലക്ഷ്യ നടപടികള്‍ സ്വീകരിച്ചപ്പോഴെല്ലാം കേജ്രിവാള്‍ അടക്കമുള്ള പാര്‍ട്ടിയിലെ ഉന്നത നേതൃത്വങ്ങള്‍ വ്യക്തമായ മൌനം പാലിക്കുകയായിരുന്നു ചെയ്തിരുന്നത്. എന്നാല്‍ രണ്ടാം നിര നേതാക്കളും പാര്‍ട്ടി പ്രവര്‍ത്തകരും ഭൂഷണ് പിന്തുണയുമായി സമൂഹ മാധ്യമങ്ങളില്‍ അടക്കം പരസ്യമായി രംഗത്തു വരികയും ചെയ്തു. അതുയര്‍ത്തിയ ചേരിതിരിവ് കൂടുതല്‍ രൂക്ഷമാക്കുന്ന വെളിപ്പെടുത്തലുകളാണ് അദ്ദേഹം ഇപ്പോള്‍ നടത്തിയിരിക്കുന്നത്.
'താന്‍ വിമര്‍ശനാത്മകമായി അരവിന്ദ് കെജ്രിവാള്‍ എന്ന വ്യക്തിയെ സമീപിച്ചിരുന്നില്ല. എന്തും ചെയ്യാന്‍ മടിയില്ലാത്തതും ഏകാധിപത്യപ്രവണതയുമുള്ള ഒരാളാണെന്നും തിരിച്ചറിഞ്ഞിരുന്നില്ല. ലോക്‌സഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോഴാണ് ഒന്നൊന്നായി എന്റെ മുന്നില്‍ ചുരുളഴിഞ്ഞത്' -പ്രശാന്ത് ഭൂഷണ്‍ പറയുന്നു.
അണ്ണ ഹസാരെ സമരമാരംഭിച്ച ഒന്നാം നാള്‍ മുതല്‍ പാര്‍ട്ടി ഇതുതന്നെയാണ് പറഞ്ഞുകൊണ്ടിരുന്നതെന്നായിരുന്നു പ്രശാന്ത് ഭൂഷണിന്റെ വെളിപ്പെടുത്തലുകളോട് കോണ്‍ഗ്രസിന്റെ പ്രതികരണം. ആം ആദ്മി പാര്‍ട്ടി ഇതുവരേ ഈ വെളിപ്പെടുത്തലുകളോട് ഇതുവരെ പ്രതികരിച്ചിട്ടില്ല.