പന്തീരാങ്കാവ് യുഎപിഎ കേസില്‍ പ്രതികളാ അലന്റെയും താഹയുടേയും ജാമ്യം റദ്ദാക്കണമെന്ന എന്‍ ഐ എയുടെ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. തിങ്കളാഴ്ച ഹര്‍ജി പരിഗണിക്കാന്‍ ഡിവിഷന്‍ ബഞ്ച് വിസമ്മതിക്കുകയായിരുന്നു. നേരത്തെ അലനും താഹയ്ക്കും ജാമ്യം നിഷേധിച്ച ജഡ്ജി ഉള്‍പ്പെട്ട ബഞ്ചിനു മുന്‍പാകെയാണ് ഹര്‍ജി സമർപ്പിച്ചിരുന്നത്.
ഇരുവരുടെയും മാവോയിസ്റ്റ് ബന്ധത്തിന് ശക്തമാകയ തെളിവുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് എൻഐഎ കോടതി അനുവദിച്ച ജാമ്യം റദ്ദാക്കാൻ എൻഐഎ ഹർജി നൽകിയത്. അലനും താഹക്കും ജാമ്യം അനുവദിച്ചത് തെറ്റായ കീഴ് വഴക്കം സൃഷ്ടിക്കുമെന്ന് എൻഐഎ ഹർജിയിൽ വ്യക്തമാക്കിയിട്ടുണ്ട്. പ്രതികളുടെ മാവോയിസ്റ്റ് ബന്ധം വ്യക്തമാക്കുന്ന തെളിവുകൾ പ്രഥമകദൃഷ്ട്യാ ഗൗരവമേറിയതാണെന്ന് എൻഐഎ കോടതി വ്യക്തമാക്കിയെങ്കിലും ഇവ വിലിയിരുത്തുന്നതിൽ പിഴവ് പറ്റിയെന്നാണ് എൻഐഎയുടെ വാദം.
അലനും താഹയും അഞ്ചു ദിവസം മുമ്പാണ് വിയ്യൂർ സെൻട്രൽ ജയിൽ നിന്ന് പുറത്തിറങ്ങിയത്. എൻഐഎ കോടതിയാണ് കർശന ഉപോധികളോടെ ഇരുവര്‍ക്കും ജാമ്യം അനുവദിച്ചത്. പത്ത് മാസത്തിന് ശേഷമാണ് ഇരുവരും ജയിലിൽ നിന്ന് ഇറങ്ങുന്നത്. മാതാപിതാക്കളിൽ ഒരാൾ ജാമ്യം നിൽക്കണം, ഒരു ലക്ഷം രൂപ കെട്ടിവെക്കണം, പാസ്പോട്ട് കെട്ടിവെക്കണം, നിരോധിത സംഘടനകളുമായി ബന്ധപ്പെടരുത് തുടങ്ങിയവയാണ് ഉപാധികൾ. എല്ലാ ശനിയാഴ്ചയും വീടുള്ള പ്രദേശത്തെ പൊലീസ് സ്റ്റേഷനിൽ എത്തി ഒപ്പിടണമെന്നും ജാമ്യ വ്യവസ്ഥയിലുണ്ട്.
2019 നവംബർ 1-ന് രാത്രിയാണ് കോഴിക്കോട് പന്തീരാങ്കാവിൽ വെച്ച് അലനെയും താഹയെയും പൊലിസ് കസ്റ്റഡിയിൽ എടുത്തത്. 20 ഉം, 22 ഉം വയസ്സ് പ്രായമുള്ള ഈ രണ്ടു വിദ്യാർത്ഥികൾക്കെതിരെ യുഎപിഎ ചുമത്തിയ സംസ്ഥാന സർക്കാർ നടപടി വലിയ വിമർശനങ്ങൾക്ക് വഴിവെച്ചിരുന്നു. കേസ് പിന്നീട് എൻഐഎ സ്വമേധയാ ഏറ്റെടുക്കുകയായിരുന്നു. പ്രതിപക്ഷത്തിന്റെയും സിപിഎമ്മിലെ ഒരു വിഭാഗം അനുഭാവികളുടെയും സാംസ്കാരിക, മാധ്യമ രംഗങ്ങളിലുള്ള പ്രമുഖരുടെയും പ്രതിഷേധം കണക്കിലെടുത്ത് കേസ് എൻഐഎയിൽ നിന്ന് സംസ്ഥാന സർക്കാരിനെത്തന്നെ തിരിച്ചേൽപ്പിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാക്ക് കത്തയച്ചിരുന്നുവെങ്കിലും കേന്ദ്ര - സംസ്ഥാന സർക്കാരുകളുടെ ഭാഗത്തുനിന്ന് തുടർ നടപടികളൊന്നും ഉണ്ടായില്ല.