ഇന്ത്യയിൽ അഞ്ച് ദശലക്ഷത്തിലധികം കൊവിഡ് കേസുകൾ സ്ഥിരീകരിച്ചതായി റിപ്പോർട്ട്. മറ്റേതൊരു രാജ്യത്തേക്കാളും വളരെ വേഗത്തിൽ ഇന്ത്യയിൽ വൈറസ് പടരുന്നതായി അധികൃതർ അറിയിച്ചു. പ്രതിദിനം 90,000ത്തിൽപരം കേസുകളാണ് റിപ്പോർട്ട് ചെയ്യപ്പെടുന്നത്.
തീവ്രപരിചരണ സംവിധാനങ്ങളുടേയും ഓക്സിജൻ സിലിണ്ടറുകളുടെയും കുറവ് ആശങ്ക സൃഷ്ടിക്കുന്നുണ്ട്. രാജ്യത്ത് ഇതുവരെ 80,000 പേരാണ് കൊവിഡ് ബാധിച്ച് മരണപ്പെട്ടത്. എന്നാൽ, മരണനിരക്ക് മറ്റ് രാജ്യങ്ങളെക്കാൾ കുറവാണെന്നത് ആശ്വാസകരമാണ്. മാർച്ചില്‍ തുടങ്ങിയ വൈറസ് ബാധയെത്തുടർന്ന് കൂപ്പുകുത്തിയ സമ്പദ്‌വ്യവസ്ഥയെ ഉയർത്തികൊണ്ടുവരാൻ സർക്കാർ രാജ്യത്തുടനീളമുള്ള നിയന്ത്രണങ്ങൾ നീക്കിയതാണ് കൊവിഡ് വ്യാപനത്തിന് കാരണമെന്ന് അധികൃതർ പറയുന്നു. മിക്ക ജോലിസ്ഥലങ്ങളും വിപണികളും സാധാരണ നിലയിലായിരിക്കുന്നു. ഇത് ജനക്കൂട്ടം വർദ്ധിപ്പിക്കാൻ കാരണമായിട്ടുണ്ട്.
ഇന്ത്യ ലോക്ഡൗൺ നീക്കി ജനങ്ങള്‍ സാധാരണ ജീവിതത്തിലേക്ക് മടങ്ങുമ്പോൾ കോവിഡ് -19 കേസുകൾ വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 90,123 കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ഇതോടെ ഇന്ത്യയിൽ ആകെ റിപ്പോർട്ട് ചെയ്ത കൊവിഡ് കേസുകളുടെ എണ്ണം 5,020,359 ആയിമാറി.