അവിനാശിയില്‍ പത്തൊന്‍പതു പേരുടെ ജീവനെടുത്ത കണ്ടെയ്നര്‍ ലോറിയുടെ ഡ്രൈവര്‍ക്കെതിരെ മനഃപൂര്‍വമല്ലാത്ത നരഹത്യയ്ക്ക് ഇൗറോഡ് പൊലീസ് കേസെടുത്തു. പൊലീസ് കസ്റ്റഡിയിലുളള പാലക്കാട് ഒറ്റപ്പാലം സ്വദേശി എ.ഹേമരാജിനെ ചോദ്യം ചെയ്യുന്നത് ഇന്നും തുടരും. അദ്ദേഹത്തിന്റെ ഡ്രൈവിങ് ലൈസന്‍സ് റദ്ദാക്കാനുളള നടപടിയുണ്ടാകുമെന്ന് ഗതാഗത മന്ത്രി എ.കെ.ശശീന്ദ്രന്‍ അറിയിച്ചു.
അപകടമുണ്ടാക്കിയ കണ്ടെയ്നർ ലോറി എറണാകുളം കടവന്ത്രയിൽ പ്രവർത്തിക്കുന്ന കോസ്റ്റ ഷിപ്പിംഗ് എന്ന കമ്പനിയുടേതാണ്. പാലക്കാട് സ്വദേശിയായ ലോറി ഡ്രൈവര്‍ സംഭവം നടന്നയുടന്‍ ഓടി രക്ഷപ്പെട്ടെങ്കിലും പിന്നീട് പോലീസില്‍ കീഴടങ്ങുകയായിരുന്നു. വല്ലാർപാടം ടെർമിനലിൽ നിന്നും ടൈല്‍ നിറച്ച കണ്ടെയിനറുമായി പോകുകന്നതിനിടെയാണ് ലോറി അപകടത്തില്‍പ്പെട്ടത്.
അപകടത്തിൽ മരിച്ചവരുടെ എണ്ണം 19 ആയി. 48 പേരാണ് ബസിൽ ഉണ്ടായിരുന്നത്. പുലർച്ചെ മൂന്നരയ്ക്കാണ് കോയമ്പത്തൂർ - തിരുപ്പൂർ ജില്ലകളുടെ അതിർത്തിമേഖലയായ അവിനാശിയിൽ വെച്ച് കെഎസ്ആർടിസി ബസും കണ്ടെയ്നർ ലോറിയും കൂട്ടിയിടിച്ച് അപകടമുണ്ടായത്. അപകടത്തിൽപ്പെട്ടവർ പാലക്കാട്, തൃശൂർ ഭാഗങ്ങളിൽ ഉള്ളവരാണ്. ബംഗളൂരുവിൽ നിന്ന് എറണാകുളത്തേക്ക് വന്ന ബസാണ് അപകടത്തിൽ പെട്ടത്.