ഡല്‍ഹി: കര്‍ഷകര്‍ക്ക് താങ്ങുവില നല്‍കുമെന്ന കര്‍ഷക ബില്ലിലെ വാഗ്ദാനം എങ്ങനെ പ്രവർത്തികമാകുമെന്ന് പ്രധാനമന്ത്രി വിശദമാക്കണമെന്ന് മുന്‍ കേന്ദ്ര ധനകാര്യ മന്ത്രിയും കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയംഗവുമായ പി.ചിദംബരം ആവശ്യപ്പെട്ടു. ട്വിറ്ററിലൂടെയാണ് മുന്‍ കേന്ദ്ര ധനകാര്യ മന്ത്രിയുടെ പ്രതികരണം.
കർഷകരെ വഞ്ചിക്കുന്നതും അവരോട് കളവ് പറയുന്നതും ഇനിയെങ്കിലും സർക്കാർ നിർത്തണമെന്ന് ചിദംബരം പറഞ്ഞു. കാര്‍ഷിക ഉത്പന്നങ്ങൾക്ക് താങ്ങുവില നൽകുമെന്ന് പറയുന്നത് ഇന്ത്യയിലെ ജനങ്ങളുടെ അക്കൗണ്ടുകളിലേക്ക് 15 ലക്ഷം രൂപ നിക്ഷേപിക്കുമെന്ന് പറഞ്ഞ പോലെയാണെന്നും അദ്ദേഹം ആരോപിച്ചു. രാജ്യത്തുടനീളമുള്ള ഗ്രാമങ്ങളിൽ സ്വകാര്യ ഇടപാടുകാരാണ് കരഷകരില്‍ നിന്ന് വിളകള്‍ വാങ്ങുക. ഈ പ്രകൃയയില്‍ എങ്ങനെയാണ് കർഷകർക്ക് മിനിമം താങ്ങുവില ഉറപ്പ് നൽകാനാവുക എന്നും ചിദംബരം ചോദിച്ചു.
ഏത് നിയമത്തിന്റെ കീഴിലാണ് സ്വകാര്യ ഇടപാടുകാരൻ കർഷകന് മിനിമം താങ്ങുവില നൽകണമെന്ന് പറയുന്നതെന്ന് സർക്കാർ വ്യക്തമാക്കണമെന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു. ഏതൊക്കെ കർഷകർ ആർക്കൊക്കെയാണ് തങ്ങളുടെ ഉത്പന്നങ്ങൾ വിറ്റത് എന്ന് സർക്കാർ എങ്ങനെ മനസ്സിലാക്കുമെന്നും അദ്ദേഹം ചോദിച്ചു.
ലോകസഭയില്‍ നേരത്തെ പാസ്സാക്കിയ കർഷകബിൽ ഞായറാഴ്ചയാണ് രാജ്യസഭയില്‍ പാസ്സാക്കിയത്. ഇതിനെതിരെ പ്രതിപക്ഷം സഭയിൽ പ്രതിഷേധിച്ചിരുന്നു. കർഷകബില്ലിനെതിരെ പ്രതിഷേധിച്ച എട്ട് എംപിമാരെ സഭ ഒരാഴ്ച്ചത്തേക്ക് സസ്പെൻഡ് ചെയ്തു. സി.പി.ഐ.എം എം.പിമാരായ എളമരം കരീം, കെ.കെ രാഗേഷ് തൃണമൂല്‍ എം.പിയായ ഡെറിക് ഒബ്രയാന്‍, സഞ്ജയ് സിംഗ്, രാജു സതവ്, റിപുന്‍ ബോറ, ഡോല സെന്‍, സയ്യീദ് നാസിര്‍ ഹുസൈന്‍ എന്നിവര്‍ക്കെതിരെയാണ് രാജ്യസഭാ അദ്ധ്യക്ഷന്‍ വെങ്കയ്യ നായിഡു നടപടിയെടുത്തത്.