കാർഷിക ബിൽ പാസാക്കുന്നതിൽ പ്രതിഷേധിച്ച എട്ട് എംപിമാരെ സസ്പെൻഡ് ചെയ്ത നടപടി ജനാധിപത്യത്തിന്റെ വായ അടപ്പിക്കാനാണെന്ന് രാഹുൽ ഗാന്ധി. ട്വിറ്ററിലൂടെയാണ് രാഹുൽ ഗാന്ധി തന്റെ പ്രതികരണം അറിയിച്ചത്.
'' ജനാധിപത്യത്തിന്റെ വായ അടപ്പിക്കൽ തുടരുന്നു,ആദ്യം നിശബ്ദമായിരിക്കും, പിന്നീട് പാർലമെന്റ് അംഗങ്ങളെ സസ്പെൻഡ് ചെയ്യുകയും കരി നിയമങ്ങലെ കുറിച്ചുള്ള കർഷകരുടെ ആശങ്കകളുടെ നേർക്ക് കണ്ണടക്കുന്നു. അറ്റമില്ലാത്ത ധാർഷ്ട്യം രാജ്യമെമ്പാടും സാമ്പത്തിക ദുരന്തം സൃഷ്ടിക്കുന്നു'' രാഹുൽ ഗാന്ധി ട്വിറ്ററിൽ കുറിച്ചു.
കർഷക ബില്ലിനെതിരെ രാജ്യസഭയിൽ പ്രതിഷേധിച്ച എളമരം കരീം കെ കെ രാഗേഷ് ഉൾപ്പെടെ എട്ട് പ്രതിപക്ഷ എംപിമാരെയാണ് സസ്‌പെൻഡ് ചെയ്തത് .രാജ്യസഭാ ഉപാധ്യക്ഷനെ അവഹേളിച്ചു എന്നാരോപിച്ചാണ് സസ്പെന്ഷൻ.
കർഷകബില്ല് അവതരണവേളയിൽ ബിൽ സെലക്റ്റ് കമ്മിറ്റിക്ക് വിടണമെന്നും വോട്ടിനിടമെന്നും ആവശ്യപ്പെട്ട് പ്രതിഷേധമുയർത്തിയ പ്രതിപക്ഷ എംപിമാർ നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചിരുന്നു. ഇവർ അധ്യക്ഷന്റെ പോഡിയത്തിനുള്ളിലേക്ക് കടന്നുകയറാൻ ശ്രമിച്ചു എന്നാരോപിച്ചുകൊണ്ടാണ് എട്ട് എംപിമാരെയാണ് ഒരാഴ്ചത്തേക്ക് സസ്‌പെൻഡ് ചെയ്തത്. രാജ്യസഭയിൽ ഇന്നലെ നടന്ന സംഭവങ്ങൾ നിർഭാഗ്യകരമാണെന്ന് രാജ്യസഭാ അധ്യക്ഷൻ വെങ്കയ്യ നായിഡു അഭിപ്രായപ്പെട്ടു. ചില അംഗങ്ങളുടെ പെരുമാറ്റം സഭയെ ഒന്നാകെ അപമാനിക്കുന്ന തരത്തിലായിരുന്നു എന്നും അദ്ദേഹം പറഞ്ഞു.
രാജ്യസഭയിൽ കഴിഞ്ഞ ദിവസം പ്രതിപക്ഷം സഭാ അധ്യക്ഷന്റെ മൈക്ക് തട്ടിപ്പറിക്കുകയും ചെയറിന് മുന്നിലുള്ള ചില പേപ്പറുകൾ കീറിയെറിയുകയും ചെയ്തിരുന്നു. ടിഎംസി എംപി ഡെറിക് ഓ ബെറിൻ അധ്യക്ഷന് നേരെ രാജ്യസഭാ റൂൾബുക്ക് ഉയർത്തിക്കാണിക്കുകയും ചെയ്തിരുന്നു.