സുശാന്ത് സിംഗ് രജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട മയക്കു മരുന്ന് കേസിൽ അന്വേഷണം നടി ദീപിക പദുക്കോണിലേക്കും നീങ്ങുന്നതായി ദേശീയ മാധ്യമങ്ങള്‍. ദീപികയുടെ മാനേജര്‍ കരീഷ്മ പ്രകാശിനെ നാളെ നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ ചോദ്യം ചെയ്യും. തുടര്‍ന്ന് ദീപികയേയും ചോദ്യം ചെയ്യുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ടാലന്റ് മാനേജ്മെന്റ് ഏജന്‍സിയായ ക്വാനിലെ ജീവനക്കാരിയായ കരിഷ്മയും ദീപികയും തമ്മിലുള്ള വാട്‌സ് ആപ്പ് സന്ദേശങ്ങള്‍ നേരത്തെ പുറത്തു വന്നിരുന്നു.
റിയ ചക്രവര്‍ത്തിയുടെ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തിൽ നടിമാരായ ശ്രദ്ധാ കപൂര്‍, സാറാ അലിഖാൻ, രാകുല്‍ പ്രീത് സിങ് എന്നിവരെ ചോദ്യം ചെയ്യാന്‍ എന്‍സിബി തീരുമാനിച്ചിരുന്നു. മൂവര്‍ക്കും ഉടന്‍ സമന്‍സ് അയച്ചേക്കും. കേസില്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലുള്ള റിയ ചക്രവര്‍ത്തിയുടെ മാനേജറായിരുന്ന ശ്രുതി മോദി, സെലബ്രിറ്റി മാനേജര്‍ ജയ സാഹ എന്നിവരെയും നാളെ ചോദ്യം ചെയ്യും.
അതേസമയം, സുശാന്ത് സിംഗ് രജ്പുത്തിന്റെ മരണത്തിൽ എയിംസ് മെഡിക്കൽ ബോർഡിന്റെയും, സിബിഐ അന്വേഷണസംഘത്തിന്റെയും നിർണായക കൂടിക്കാഴ്ച ഇന്ന് നടക്കും. ആന്തരാവയവ പരിശോധനയുടെ അടക്കം ഫലം എയിംസ് സംഘം, സിബിഐക്ക് കൈമാറും.