യാത്രക്കാരിൽ ചിലർക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് എയർ ഇന്ത്യ വിമാനങ്ങൾക്ക് താൽക്കാലിക വിലക്കേർപ്പെടുത്തി ഹോങ്കോങ്. ഒക്ടോബർ മൂന്നു വരെയാണ് വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നത്. ഹോങ്കോങ് സിവിൽ ഏവിയേഷൻ വകുപ്പാണ് എയർ ഇന്ത്യ വിമാനത്തിന് താൽക്കാലിക വിലക്ക് ഏർപ്പെടുത്തിയത്. കഴിഞ്ഞയാഴ്ച ദുബായിലെ സിവിൽ ഏവിയേഷൻ അധികൃതർ എയർ ഇന്ത്യയുടെ സബ്സിഡിയറിയായ എയർ ഇന്ത്യ എക്സ്പ്രസിന്റെ പ്രവർത്തനം സെപ്റ്റംബർ 18 മുതൽ ഒക്ടോബർ 2 വരെ രണ്ടാഴ്ചത്തേക്ക് നിർത്തിവച്ചിരുന്നു.
സെപ്റ്റംബർ 18 എയർ ഇന്ത്യ വിമാനത്തിൽ ദില്ലിയിൽ നിന്ന് ഹോങ്കോങ്ങില്‍ എത്തിയ ആറ് യാത്രക്കാർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഓഗസ്റ്റ് 14 ന് ദില്ലിയിൽ നിന്ന് ഹോങ്കോങ്ങിലേക്ക് പോയ വിമാനത്തില്‍ 11 രോഗികളും ഉണ്ടായിരുന്നു. കൊവിഡ് പോസിറ്റീവ് ആയ യാത്രക്കാരെ കയറ്റുന്ന വിമാനക്കമ്പനികൾക്ക് ഹോങ്കോങ് സർക്കാർ നിയന്ത്രണങ്ങൾ ശക്തമാക്കിയിരുന്നെന്ന് സൗത്ത് ചൈന മോണിംഗ് പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നു.
യുഎസ്, യുകെ, ഫ്രാൻസ്, ജർമ്മനി, യുഎഇ, മാലിദ്വീപ്, അഫ്ഗാനിസ്ഥാൻ, ബഹ്‌റൈൻ, കാനഡ, ഇറാഖ്, നൈജീരിയ, ജപ്പാൻ, ഖത്തർ എന്നീ 13 രാജ്യങ്ങളിലേക്ക് നിലവില്‍ എയർ ഇന്ത്യ സര്‍വീസ് നടത്തുന്നുണ്ട്. ഓസ്‌ട്രേലിയ, ഇറ്റലി, ന്യൂസിലാന്റ്, ഇസ്രായേൽ, കെനിയ, ഫിലിപ്പീൻസ്, റഷ്യ, സിംഗപ്പൂർ, ദക്ഷിണ കൊറിയ, തായ്‌ലൻഡ് തുടങ്ങിയ രാജ്യങ്ങളിലേക്കും സര്‍വീസുകള്‍ നടത്താനുള്ള ശ്രമത്തിലാണ് എയർ ഇന്ത്യ.