ബംഗളൂരു മയക്കുമരുന്നു കേസിൽ കർണാകടക മുൻമന്ത്രിയും ജെഡിയു നേതാവുമായിരുന്ന ജീവരാജ് ആൽവയുടെ മകൻ ആദിത്യ ആൽവക്കെതിരെ സെൻട്രൽ ക്രൈംബ്രാഞ്ച് കേസെടുത്തു. ഇയാൾക്കെതിരെ ക്രൈംബ്രാഞ്ച് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു. നിരവധി റിസോർട്ടുകളുടെ ഉടമയാണ് ആദിത്യ. ഇവിടെ നടന്ന പാർട്ടികളിൽ ലഹരി മരുന്നു ഉപയോഗിച്ചെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് കേസ് എടുത്തത്. അറസ്റ്റ് മുന്നിൽകണ്ട് ആദിത്യ ഒളിവിൽ പോവുകയായിരുന്നു. ഇയാൾ സംസ്ഥാനം വിട്ടിട്ടില്ലെന്നാണ് കരുതുന്നത്. രാജ്യം വിടാനുള്ള സാധ്യത മുന്നിൽ കണ്ടാണ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചത്.
കേസിൽ അറസ്റ്റിലായ കന്നട നടി രാഗിണി ദ്വവേദിയെ ചോദ്യം ചെയ്തതിലാണ് ആദിത്യയുടെ പങ്ക് വെളിപ്പെട്ടത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഇയാൾ വൻ തോതിൽ ലഹരി മരുന്ന് കടത്തിയതായി കണ്ടെത്തിയത്.