കാർഷിക ബില്ലിനെതിരെ കേരളം സുപ്രീം കോടതിയെ സമീപിക്കും. പാർലമെന്റ് പാസാക്കിയ നിയമത്തിനെതിരെ കോടതിയെ സമീപിക്കാൻ നിയമോപദേശം തേടാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. കഴിഞ്ഞ ദിവസം പാർലമെന്റ് പാസാക്കിയ കാർഷിക ബില്ലുകൾ ഗുരുതരമായ ഭരണഘടനാ പ്രശനങ്ങൾക്ക് കാരണമാകുമെന്ന് മന്ത്രിസഭാ യോഗം വിലയിരുത്തി. കാർഷിക ബില്ലിലൂടെ സംസ്ഥാനത്തിന്റെ അധികാരം കവർന്നെടുക്കാനാണ് കേന്ദ്രം ശ്രമിക്കുന്നത്. സംസ്ഥാന വിഷയമായ കൃഷിയിൽ കേന്ദ്രം നിയമനിർത്താണം നടത്തിയത് ചൂണ്ടിക്കാട്ടിയാണ് കോടതിയെ സമീപിക്കുക.
അതേസമയം കാർഷിക ബില്ലിനെതിരായ പ്രതിഷേധ പരിപാടികൾ ചർച്ച ചെയ്യാൻ പ്രതിപക്ഷ പാർട്ടികൾ ഇന്ന് ഡൽഹിയിൽ യോഗം ചേരും. ഗുലാം നബി ആസാദിന്റെ ഓഫീസിലാണ് യോഗം നടക്കുന്നത്. കാർഷിക ബില്ലിനെതിരെ രാജ്യസഭയിൽ പ്രതിഷേധിച്ച പ്രതിപക്ഷ എംപിമാരെ സസ്പെന്റ് ചെയ്തിരുന്നു. തുടർന്ന് രാജ്യസഭാ നടപടികൾ ഈ സമ്മേളന കാലയളവിൽ പ്രതിപക്ഷം ബഹിഷ്കരിച്ചു. പ്രതിപക്ഷ ബഹിഷ്കരണത്തിന്റെ പശ്ചാത്തലത്തിൽ പാർലമെന്റ് സമ്മേളനം വെട്ടിച്ചുരുക്കും. രാജ്യസഭ അനിശ്ചിത കാലത്തേക്ക് പിരിയാൻ ശുപാർശ ചെയ്തേക്കും. ലോക്സഭ പാസാക്കിയ ഏതാനും ബില്ലുകൾ പരിഗണിച്ച ശേഷമാകും സഭ പിരിയുക.