പൗരത്വ നിയമ ഭേദഗതിക്ക് പിന്നാലെ ഡൽഹിയിൽ ഉണ്ടായ കലാപത്തിൽ കോൺഗ്രസ് നേതാവ് സൽമാൻ ഖുർഷിദ്, ഉദിത് രാജ്, സിപിഎം നേതാവ് ബൃന്ദ കാരാട്ട് എന്നിവർക്കെതിരെ ഡൽഹി പോലീസിന്റെ കുറ്റപത്രം. പൗരത്വ നിയമ ഭേദഗതിക്കെതിരെ നടന്ന സമരത്തിൽ ഇവർ പ്രകോപനപരമായ പ്രസംഗം നടത്തിയെന്നാണ് കുറ്റപത്രത്തിൽ പറയുന്നത്.
സിപിഐ നേതാവും ദേശീയ മഹിളാ ഫെഡറേഷൻ ജനറൽ സെക്രട്ടറിയുമായ ആനി രാജ, സ്വരാജ് ഇന്ത്യ നേതാവ് യോഗേന്ദ്ര യാദവ്, സന്നദ്ധപ്രവർത്തകരായ ഹർഷ് മന്ദർ, അഞ്ജലി ഭരദ്വാജ്, സിനിമാസംവിധായകൻ രാഹുൽ റോയ് തുടങ്ങിയവരുടെ പേരുകളും കുറ്റപത്രത്തിലുണ്ട്. സിപിഎം ജനറൽ സെക്രട്ടറി സീതാറാം യച്ചൂരി ഉൾപ്പെടെയുള്ളവർക്കു ഗൂഢാലോചനയിൽ പങ്കുണ്ടെന്നാരോപിക്കുന്ന പൊലീസ് പക്ഷേ, വിദ്വേഷ പ്രസംഗം നടത്തിയ ബിജെപി നേതാവ് കപിൽ മിശ്ര ഉൾപ്പെടെയുള്ളവരുടെ പങ്കിനെക്കുറിച്ചു വ്യക്തമാക്കിയിട്ടുമില്ല.
കഴിഞ്ഞ ഫെബ്രുവരിയിലാണ് പൗരത്വ നിയമ പ്രക്ഷോഭത്തിന്റെ തുടർച്ചയായി വടക്കുകിഴക്കൻ ഡൽഹിയിൽ കലാപം പൊട്ടിപുറപ്പെട്ടത്. ആക്രമണങ്ങളിൽ 53 പേരാണ് മരിച്ചത്. 581 പേർക്ക് പരുക്കേൽക്കുകയും ചെയ്തു.