സ്ത്രീകൾക്ക് എതിരെ അശ്ലീല പരാമർശങ്ങൾ നടത്തിയ വിജയ് പി നായരുടെ പരാതിയിന്മേല്‍ ചലച്ചിത്ര പ്രവർത്തക ഭാഗ്യലക്ഷ്മിക്ക് എതിരെ പൊലീസ് കേസെടുത്തു. വീട് കയറി ആക്രമിച്ച് മൊബൈൽ, ലാപ്‌ടോപ്പ് എന്നിവ അപഹരിച്ചെന്ന പരാതിയിലാണ് കേസ് എടുത്തിരിക്കുന്നത്. ദേഹോപദ്രവമേൽപ്പിക്കൽ, അസഭ്യം പറയൽ എന്നീ വകുപ്പുകളും ചുമത്തിയിട്ടുണ്ട്. കേസിൽ ഭാഗ്യലക്ഷ്മി ഉൾപ്പെടെ മൂന്ന് പ്രതികളാണുള്ളത്.
ദേഹോദ്രപമേൽപ്പിക്കൽ, അസഭ്യം പറയൽ എന്നീ വകുപ്പുകളും മൂവർക്കുമെതിരെ ചുമത്തിയേക്കും. അതേസമയം, വിജയ് പി.നായരെ കൈയേറ്റം ചെയ്തതിന്റെ പേരില്‍ അറസ്റ്റുചെയ്യുകയാണെങ്കില്‍ അഭിമാനത്തോടെ ജയിലിലേക്ക് പോകുമെന്ന് ഭാഗ്യലക്ഷ്മി പറഞ്ഞു.
എന്റെ അമ്മയെ കുറിച്ചാണ് ഇങ്ങനെ പറയുന്നതെങ്കില്‍ എനിക്ക് കേട്ടിരിക്കാന്‍ പറ്റില്ല. ഇവിടെയുളള ജനങ്ങളും പോലീസുകാരും അത് നിശബ്ദരായി കേട്ടുകൊണ്ടിരുന്നിട്ട് അതിനുവേണ്ടി മൂന്ന് സ്ത്രീകള്‍ രംഗത്തിറങ്ങുമ്പോള്‍ ഞങ്ങളെ തെറി വിളിക്കുകയും ഞങ്ങള്‍ക്കെതിരെ കേസ് എടുക്കുകയും ചെയ്താല്‍ അഭിമാനത്തോടെ ജയിലിലേക്ക് പോകും എന്നും അവര്‍ പറഞ്ഞു.