അവിനാശി അപകടത്തിന്‍റെ ഉത്തരവാദിത്തം കണ്ടെയ്നര്‍ ഡ്രൈവര്‍ക്കെന്ന് മന്ത്രി എ.കെ ശശീന്ദ്രന്‍. അപകട കാരണം ടയര്‍ പൊട്ടിയതല്ലെന്ന് അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്. ചൊവ്വാഴ്ച റോഡ് സേഫ്റ്റി അതോറിറ്റിയുടെ അടിയന്തര യോഗം ചേരുമെന്നും ഗതാഗതമന്ത്രി അറിയിച്ചു. അവിനാശി അപകടത്തിന്റെ പശ്ചാത്തലത്തില്‍ ചേരുന്ന യോഗത്തില്‍ എല്ലാ വകുപ്പുകളുടെയും പ്രധാന ഉദ്യോഗസ്ഥര്‍ പങ്കെടുക്കും. പാലക്കാട് ജോയിന്‍റെ ആർ.ടി.ഒ നൽകുന്ന റിപ്പോർട്ടിലെ വിശദാംശങ്ങളുടെ അടിസ്ഥാനത്തിലായിരിക്കും ചൊവ്വാഴ്ച ചേരുന്ന റോഡ് സേഫ്റ്റി യോഗത്തിൽ നടപടികൾ സ്വീകരിക്കുക.
അപകടത്തെക്കുറിച്ച് അന്വേഷിച്ച മോട്ടോര്‍ വാഹന വകുപ്പ് എന്‍ഫോഴ്‌സ്‌മെന്റ് ആര്‍ടിഒയുടെ റിപ്പോര്‍ട്ട് ഗതാഗത കമ്മീഷണര്‍ക്ക് കൈമാറും. കണ്ടെയ്‌നര്‍ ലോറികള്‍ രാത്രികാല യാത്രകളില്‍ നിബന്ധനകള്‍ പാലിക്കുന്നുണ്ടോയെന്ന് പരിശോധിക്കുമെന്നും മന്ത്രി വ്യക്തമാക്കി. ഡ്രൈവർ ഉറങ്ങിയതാവാം അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനമെന്നും അദ്ദേഹം പറഞ്ഞു. കണ്ടെയ്നറിനും ഡ്രൈവർക്കുമാണ് അപകടത്തിന്റെ ഉത്തരവാദിത്തം. കണ്ടെയ്നർ ലോറികൾ രാത്രി കാല യാത്ര നിബന്ധനകൾ പാലിക്കുന്നുണ്ടോയെന്ന് പരിശോധിക്കുമെന്നും ഗതാഗത മന്ത്രി പറഞ്ഞു.