ചികിത്സ നിഷേധിച്ചതിനെത്തുടർന്ന് ഇരട്ടക്കുട്ടികൾ മരിച്ച സംഭവത്തില്‍ പിതാവിന്റെ വേദനയോടെയുള്ള കുറിപ്പ്: ''എൻ്റെ മക്കളെ കൊന്നതാണ്... പ്രിയപ്പെട്ടവൾ ഐസിയുവിൽ ആണ്... പ്രാർത്ഥിക്കണം'. കൊവിഡ് ചികിത്സ പൂർത്തിയാക്കിയതിനാൽ മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സ നിഷേധിക്കപ്പെട്ടതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസമാണ് കിഴിശ്ശേരി സ്വദേശിനി സഹലയുടെ ഇരട്ടക്കുട്ടികൾ മരിച്ചത്. മഞ്ചേരി മെഡിക്കൽ കോളേജ് ഉള്‍പ്പടെ അഞ്ച് ആശുപത്രികൾ ചികിത്സ നിഷേധിച്ചെന്നാണ് പരാതി. സ്വകാര്യ ആശുപത്രികൾ ആർടി പിസിആർ ഫലം വേണമെന്ന് നിർബന്ധം പിടിച്ചെന്ന് ഭർത്താവ് ഷെരീഫ് പറയുന്നു.
അതേസമയം, ഐസിയുവിൽ പ്രവേശിപ്പിക്കപ്പെട്ട അമ്മയുടെ ആരോഗ്യ നിലയില്‍ പുരോഗതിയുണ്ട്. കുഞ്ഞുങ്ങൾക്കു ഹൃദയമിടിപ്പ് കുറവാണെന്നു ഡോക്ടർ അറിയിച്ചിരുന്നതായി ബന്ധുക്കൾ പറഞ്ഞു. ഇന്നലെ വൈകിട്ടാണ് അവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. മാസം തികയാതെയുള്ള പ്രസവമായതിനാല്‍ കുട്ടികള്‍ മരിച്ചനിലയിലായിരുന്നെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.
കോവിഡ് ആന്റിജന്‍ പരിശോധനാഫലം അംഗീകരിക്കില്ലെന്നും പി.സി.ആര്‍. ഫലം വേണമെന്നും സ്വകാര്യ ആശുപത്രികള്‍ നിര്‍ബന്ധം പിടിച്ചതോടെയാണ് യുവതിക്ക് ദുരിതം നേരിടേണ്ടിവന്നത്. അഞ്ചിന് കോവിഡ് പോസിറ്റീവായ യുവതി 15-ന് നെഗറ്റീവായിരുന്നു.