പാലാരിവട്ടം മേല്‍പ്പാലം പൊളിച്ചുപണിയല്‍ തുടങ്ങി. പാലത്തിന്‍റെ 35 ശതമാനം ഭാഗം മാത്രമായിരിക്കും പൊളിച്ചുപണിയുക. ടാര്‍ നീക്കം ചെയ്യല്‍ മൂന്ന് ദിവസത്തിനകം പൂര്‍ത്തിയാകുമെന്നാണ് കരുതുന്നത്. പൊളിക്കല്‍ ആരംഭിക്കുന്നതിനു മുന്നോടിയായി പാലത്തില്‍ പൂജ നടന്നു. എട്ടുമാസത്തിനുള്ളില്‍ പാലം പൊളിച്ചു പണിയുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യം.
ബുധനാഴ്ച മുതലായിരിക്കും പാലത്തിന്റെ ഗർഡറുകൾ പൊളിച്ചു തുടങ്ങുക. ഇതോടൊപ്പം പുതിയ ഗർഡറുകൾ സ്ഥലത്തെത്തിച്ച് സ്ഥാപിക്കുന്നതിനുമാണ് ആലോചിച്ചിരിക്കുന്നത്. കളമശേരിയിൽ നിർമിക്കുന്ന ഗർഡറുകളായിരിക്കും ഇവിടെ എത്തിക്കുക. പാലത്തിന്റെ 18 സ്പാനുകളിൽ 17 എണ്ണത്തിലും അവയിലുള്ള 102 ഗർഡറുകളിൽ 97 എണ്ണത്തിലും വിള്ളലുണ്ടെന്നാണ് കണ്ടെത്തിയിട്ടുള്ളത്. അതേസമയം പാലത്തിന്റെ പില്ലറുകൾക്ക് വിള്ളൽ ഇല്ലാത്തതിനാൽ അത് പൊളിക്കില്ല.
പാലം പൊളിക്കുമ്പോഴുള്ള പൊടിശല്യം കുറയ്ക്കാനായി നെറ്റ് കര്‍ട്ടന്‍ വിരിക്കും. ഒപ്പം വെള്ളവും നനച്ചു കൊടുക്കും. എങ്കിലും കുറച്ച് ബുദ്ധിമുട്ട് യാത്രക്കാര്‍ക്കും പരിസരവാസികള്‍ക്കും ഉണ്ടാകും. നല്ല കാര്യത്തിനായി ജനം സഹകരിക്കുമെന്ന പ്രതീക്ഷയാണ് ഡി.എം.ആര്‍.സി.യും ഊരാളുങ്കല്‍ ലേബര്‍ സൊസൈറ്റിയും പ്രകടിപ്പിച്ചത്.
39 കോടി ചെലവില്‍ നിര്‍മ്മിച്ച പാലാരിവട്ടം പാലം 2016 ഒക്ടോബറില്‍ ഗതാഗതത്തിന് തുറന്ന് കൊടുത്തെങ്കിലും നിര്‍മ്മാണത്തിലെ വൈകല്യം കാരണം ഒന്നര വര്‍ഷത്തിനുളളില്‍ അടച്ചിടുകയായിരുന്നു. ഭാരപരിശോധന നടത്തണമെന്ന ഹൈക്കോടതി വിധിക്കെതിരെ സര്‍ക്കാര്‍ സമര്‍പ്പിച്ച ഹരജി പരിഗണിച്ചാണ് പാലം പൊളിച്ചു പണിയാന്‍ സുപ്രീംകോടതി അനുമതി നല്‍കിയത്.