ഡല്‍ഹി: ബാബറി മസ്ജിദ് പൊളിച്ച കേസില്‍ നാളെ കോടതി വിധി പറയും. ലക്നൌ പ്രത്യേക വിചരാണ കോടതിയാണ് വിധിപറയുക.1992 ലാണ് ബിജെപി യുടെ നേതൃത്വത്തില്‍ നടന്ന കര്‍സേവയുടെ ഭാഗമായി ബാബറി മസ്ജിദ് തകര്‍ക്കപ്പെട്ടത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയ പാര്‍ട്ടി പ്രവര്‍ത്തകര്‍ അയോധ്യയില്‍ സംഘടിക്കുകയും 1992 ഡിസംബര്‍ 6ന് കര്സേവയോടനുബന്ധിച്ചു നടന്ന അക്രമത്തില്‍ പള്ളി പൊളിക്കുകയുമാണ് ഉണ്ടായത്.
സംഭവത്തില്‍ മുന്‍ ഉപപ്രധാനമന്ത്രിയും മുതിര്‍ന്ന ബിജെപി നേതാവുമായ എല്‍.കെ.അദ്വാനി, ബിജെപി അഖിലേന്ത്യാ മുന്‍ അധ്യക്ഷനും മുന്‍ മാനവ വിഭവശേഷി മന്ത്രിയുമായ മുരളീ മനോഹര്‍ ജോഷി, ഉമാഭാരതി തുടങ്ങി 32 ബിജെപി നേതാക്കള്‍ പ്രതികളാണ്. പള്ളിയുടെ അവകാശം സംബന്ധിച്ച കേസ് സുപ്രീം കോടതിയില്‍ നിലനില്‍ക്കെയാണ് അക്രമികള്‍ മസ്ജിദ് തകര്‍ത്തത്. എല്‍.കെ.അദ്വാനി അടക്കമുള്ള നേതാക്കള്‍ സംഭവത്തില്‍ കുറ്റക്കാരാണെന്ന് സംഭവം അന്വേഷിച്ച ലിബര്‍ഹാന്‍ കമ്മീഷന്‍ കണ്ടെത്തിയിരുന്നു.
തര്‍ക്കസ്ഥലത്ത് ക്ഷേത്രം പണിയാനും മുസ്ലീങ്ങള്‍ക്ക് പകരം സ്ഥലം നല്‍കാനും സുപ്രീം കോടതി വിധിക്കുകയും പ്രധാനമന്ത്രി രാമക്ഷേത്ര നിര്‍മ്മാണത്തിന് ശിലാന്യാസം നടത്തുകയും ചെയ്തതിനു ശേഷമാണിപ്പോള്‍ പള്ളി പൊളിച്ച വിഷയത്തില്‍ പ്രത്യേക കോടതി വിധി പറയുന്നത്.