ബാബറി പള്ളി പൊളിച്ച കേസിൽ പ്രതികളെ വെറുതെ വിട്ടുകൊണ്ടുള്ള ലക്നൗ സിബിഐ കോടതിയുടെ വിധി നിർഭാഗ്യകരമെന്ന് പി. കെ. കുഞ്ഞാലിക്കുട്ടി. ഇത്തരത്തിൽ ഒരു വിധി തീർത്തും അപ്രതീക്ഷിതമാണെന്നും അദ്ദേഹം പറഞ്ഞു.
ഈ വിധി ബാബറി മസ്ജിദ് പൊളിച്ചിട്ടേയില്ല എന്ന് പറയുന്നതിന് തുല്യമാണെന്നും മുസ്ലീം ലീഗ് നേതാവ് അഭിപ്രായപ്പെട്ടു. 28 വർഷം ജനങ്ങൾ കാത്തിരുന്ന വന്ന വിധി ഇങ്ങനെ ആയതിൽ നിരാശയുണ്ടെന്നും വിധി നീതിരാഹിത്യമാണെന്നും കുഞ്ഞാലിക്കുട്ടി ചൂണ്ടിക്കാട്ടി. ഈ വിഷയത്തിൽ ജനങ്ങൾ അക്രമത്തിലേക്ക് ഇറങ്ങരുതെന്നും എല്ലാവരും സമാധാനം പാലിക്കണമെന്നും അദ്ദേഹം പറഞ്ഞു.
ബാബറി കേസ് പ്രതികളെയെല്ലാം വെറുതെ വിട്ട കോടതിവിധി അപഹാസ്യമാണെന്ന് മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി.എ. മജീദ് പ്രതികരിച്ചു. ഇന്ത്യൻ ജുഡീഷ്യറിക്ക് തന്നെ അപമാനമാണ് ഈ വിധിയെന്നും സംഘപരിവാർ നടത്തിയ അക്രമങ്ങൾക്ക് തെളിവില്ല എന്ന വാദം അംഗീകരിക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.