ഹത്രാസിൽ കൂട്ട ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട പെൺകുട്ടിയുടെ കുടുംബത്തെ കാണാനായി പുറപ്പെട്ട രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും ഉത്തർപ്രദേശ് പൊലീസ് തടഞ്ഞു. ഡൽഹി യുപി അതിർത്തിയിൽ വെച്ചാണ് ഇരുവരെയും തടഞ്ഞത്. എന്നാല്‍ മാധ്യമങ്ങള്‍ക്കടക്കം ഈ ഗ്രാമത്തിലേക്ക് പ്രവേശിക്കുന്നതില്‍ വിലക്കുണ്ട്. പ്രദേശത്ത് 144 പ്രഖ്യാപിച്ചിട്ടുണ്ട്. 5 പേരില്‍ കൂടുതല്‍ കൂട്ടം ചേരുന്നത് വിലക്കിയിട്ടുണ്ട്.
പൊലീസ് വിലക്ക് ലംഘിച്ച് മുന്നോട്ട് പോകാൻ കോൺഗ്രസ് തീരുമാനിക്കുകയായിരുന്നു. യു.പി-യില്‍ ക്രമസമാധാന നില പൂര്‍ണ്ണമായും തകര്‍ന്നിരിക്കുകയാണെന്ന് പറഞ്ഞ പ്രിയങ്ക ഗാന്ധി നേരത്തെ അഭിപ്രായപ്പെട്ടിരുന്നു. ക്രിമിനലുകള്‍ക്ക് ഏത് സമയത്തും പരസ്യമായി കുറ്റകൃത്യങ്ങള്‍ നടത്താനുള്ള സൗകര്യമാണ് യോഗി ഭരണകൂടം ചെയ്തു കൊടുക്കുന്നതെന്നും കുറ്റപ്പെടുത്തി.
സെപ്റ്റംബർ പതിനാലിനാണ് ഉത്തർപ്രദേശിൽ പത്തൊൻപത് വയസുകാരി കൂട്ട ബലാത്സംഗത്തിനിരയായത്. പെൺകുട്ടിയെ ബലാത്സംഗം ചെയ്ത ശേഷം നാക്ക് മുറിച്ചെടുത്തു. ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട പെൺകുട്ടി ദിവസങ്ങൾ നീണ്ട ചികിത്സയ്‌ക്കൊടുവിലാണ് മരണപ്പെട്ടത്. പെൺകുട്ടിയുടെ മൃതദേഹം രഹസ്യമായി സംസ്കരിച്ചതിനെതിരെയും ശക്തമായ പ്രതിഷേധം നടക്കുന്നുണ്ട്.