ഹൈക്കമാന്‍ഡ് നിര്‍ദേശം ലഭിക്കാതെ രാഷ്ട്രീയകാര്യ സമിതി ചേരില്ലെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. ചൊവ്വാഴ്ച ചേർന്ന രാഷ്ട്രീയകാര്യസമിതിയിൽ മുല്ലപ്പള്ളിക്കെതിരെ മറ്റു നേതാക്കളുടെ ഭാഗത്ത് നിന്നും രൂക്ഷമായ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. അതോടെ രാഷ്ട്രീയകാര്യസമിതി വ്യക്തിഹത്യചെയ്യാനുള്ള സമിതിയായി മാറിയെന്ന് അദ്ദേഹം ഹൈക്കമാൻഡിനോട് പരാതിപ്പെട്ടു. കഴിഞ്ഞ യോഗത്തിലെ ചർച്ചകൾ മാധ്യമങ്ങള്‍ക്ക് ചോർന്ന് കിട്ടിയതിലെ അതൃപ്തിയും അദ്ദേഹം ഹൈക്കമാന്‍ഡിനെ അറിയിച്ചു.
പൗരത്വ നിയമത്തിനെതിരെ സർക്കാരുമായി ചേർന്നുള്ള സമരം വേണ്ടെന്ന മുല്ലപ്പള്ളിയെടുത്ത നിലപാടിനെ വി.ഡി. സതീശൻ കഴിഞ്ഞ യോഗത്തില്‍ ചോദ്യം ചെയ്തിരുന്നു. കെ. സുധാകരൻ, കെ. മുരളീധരൻ എന്നിവരും അദ്ദേഹത്തിനെതിരെ രൂക്ഷമായ ഭാഷയിലാണ് പ്രതികരിച്ചത്. തന്നെ ഒറ്റതിരിഞ്ഞാക്രമിക്കാൻ ഗ്രൂപ്പ് മാനേജർമാർ രാഷ്ട്രീയകാര്യ സമിതിയോഗം ഉപയോഗിച്ചുവെന്നാണ് മുല്ലപ്പള്ളിയുടെ ആക്ഷേപം.
അതേസമയം, രാഷ്ട്രീയകാര്യസമിതിയിൽ വിമർശനം ഉയരുന്നതും അതു വാർത്തയാകുന്നതും ഇതാദ്യമല്ലല്ലോ എന്നാണ് ചില കോണ്‍ഗ്രസ് നേതാക്കാള്‍ ചോദിക്കുന്നത്. എന്നാല്‍, പുനഃസംഘടനയില്‍ ഇരട്ട പദവി വേണ്ടെന്ന മാനദണ്ഡത്തിനായി മുല്ലപ്പള്ളി ഉറച്ചു നിന്നതാണ് എംപിമാരും എംഎല്‍എമാരും അടക്കം ഗ്രൂപ്പ് നേതാക്കളുടെ പ്രകോപനത്തിന് കാരണമായതെന്നാണ് സൂചന. മുല്ലപ്പള്ളിക്ക് പുറമേ ഉമ്മന്‍ചാണ്ടിയേയും രമേശ് ചെന്നിത്തലയേയും മറ്റുള്ള നേതാക്കള്‍ വിമര്‍ശിച്ചിരുന്നു.