അമേരിക്കയിലേക്കുള്ള യാത്രാമധ്യേ ഭാര്യ മരിച്ചെന്ന് തെറ്റായ വിവരം നൽകിയ എയർ ഇന്ത്യക്കെതിരെ നിയമ നടപടിയുമായി തിരുവനന്തപുരം സ്വദേശിയായ ഡോക്ടർ. അമേരിക്കയിൽ ജോലി ചെയ്യുന്ന തിരുവനന്തപുരം സ്വദേശിയായ അനസ്തേഷ്യോളജിസ്റ്റ് ഡോ. വിനായകത്തിനാണ് എയർ ഇന്ത്യയിൽ നിന്ന് ദുരനുഭവം നേരിട്ടത്. ന്യൂഡൽഹിയിൽ നിന്ന് അമേരിക്കയിലേക്ക് തിരിച്ച വിനായകത്തിന്റെ ഭാര്യ ഡോ. സുബലക്ഷമി യാത്രാമധ്യേ മരിച്ചെന്നാണ് ഡൽഹി എയർ ഇന്ത്യ ഓഫീസിൽ നിന്ന് ടെലിഫോണിലൂടെ തിരുവവന്തപുരത്തുള്ള വിനായകത്തെ അറിയിച്ചത്.
ഡൽഹി എയർ ഇന്ത്യ ഓഫീസിലെ മാനേജറെന്ന് പരിചയപ്പെടുത്തിയ വ്യക്തിയാണ് വിനായകത്തോട് ഈ വിവരം അറിയിച്ചത്. തുടർന്ന് വാഷിംഗ്ടൺ ഡിസിയിലെ എയർ ഇന്ത്യ ഓഫീസുമായി ബന്ധപ്പെടാൻ ആവശ്യപ്പെട്ടു. സുബലക്ഷമിയുടെ ജനനത്തീയതി ഉൾപ്പെടെ പരിശോധിച്ചാണ് എയർ ഇന്ത്യ ഉദ്യോഗസ്ഥൻ മരണം സ്ഥരീകരിച്ചത്. തുടർന്ന് അമേരിക്കയിലെ കെയർ ടേക്കറെ വിളിച്ച് കാര്യം തിരക്കിയപ്പോഴാണ് തെറ്റായ വിവരമാണെന്ന് ബോധ്യപ്പെട്ടത്. കെയർടേക്കർ അൽപം മുമ്പ് സുബലക്ഷമിയുമായി സംസാരിച്ചതായി അറിയിച്ചു. തുടർന്ന് അവർ വിമാനത്താവളത്തിൽ എത്തി സുബലക്ഷമിയെ കാറിൽ വീട്ടിലെത്തിച്ചെന്ന് ഡോ. വിനായകം പറഞ്ഞു. അവധിക്ക് നാട്ടിലെത്തിയതായിരുന്നു വിനായകവും സുബലക്ഷമിയും. തുടർന്ന് സുബലക്ഷ്മി മാത്രം അമേരിക്കയിലേക്ക് തിരിക്കുകയായിരുന്നു.
തെറ്റായ വിവരം നൽകി തനിക്ക് മാനസിക ബുദ്ധിമുട്ടുണ്ടാക്കിയതിനെതിരെയാണ് 77 കാരനായ ഡോക്ടർ നിയമ നടപടിക്ക് ഒരുങ്ങുന്നത്. ഏറെ കാലമായ അമേരിക്കയിൽ ജോലി ചെയ്തുവരന്ന ഡോ. വിനായകം കേരളത്തിൽ നിന്നുള്ള പല പ്രമുഖരെയും അമേരിക്കയിൽ ചികിത്സിച്ചിട്ടുണ്ട്.1992 ൽ കാർ അപകടത്തിൽ പരുക്കുപറ്റിയ മുൻ മുഖ്യമന്ത്രി കെ കരുണാകരനെ അമേരിക്കയിൽ ചികിത്സിച്ചത് ഡോ. വിനായകം ആയിരിരുന്നു.