ദല്‍ഹി: ജമ്മുകാശ്മീര്‍ മുന്‍ മുഖ്യമന്ത്രിമാരായ ഫാറൂഖ് അബ്ദുള്ള, ഒമര്‍ അബ്ദുള്ള, മെഹബൂബ മുഫ്തി എന്നിവര്‍ എത്രയും പെട്ടെന്ന് തടങ്കലില്‍ നിന്ന് മോചിതരാവണമെന്നാണ് തന്‍റെ ആഗ്രഹമെന്ന് കേന്ദ്ര പ്രധിരോധമന്ത്രി രാജ്നാഥ് സിംഗ് പറഞ്ഞു. അവര്‍ മോചിതാരാവാന്‍ താന്‍ പ്രാര്‍ത്ഥിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കാശ്മീര്‍ അതിവേഗം സമാധാനത്തിലേക്ക് വരികയാണ്. ആരെയും ഉപദ്രവിക്കാന്‍ സര്‍ക്കാര്‍ ആഗ്രഹിക്കുന്നില്ല. മുന്‍ മുഖ്യമന്ത്രിമാരെ മോചിപ്പിക്കാനുള്ള തീരുമാനം ഉടനെ ഉണ്ടാകും. അവര്‍ക്ക് കാശ്മീരിനെ സാധാരണ നിലയിലേക്ക് കൊണ്ടുവരാന്‍ സാധിക്കുമെന്നും കേന്ദ്ര പ്രധിരോധമന്ത്രി രാജ്നാഥ് സിംഗ് പറഞ്ഞു.
ജമ്മുകാശ്മീരിന്‍റെ പ്രത്യേക പദവിയായ വകുപ്പ്-370 റദ്ദാക്കി, സംസ്ഥാനത്തെ രണ്ടു കേന്ദ്ര ഭരണ പ്രദേശങ്ങളാക്കി മാറ്റിയ ഓഗസ്റ്റ് 5 മുതല്‍ മുന്‍ മുഖ്യമന്ത്രിമാര്‍ വീട്ടു തടങ്കലില്‍ കഴിയുകയാണ്. സിപിഎം നേതാവും മുന്‍ എംഎല്‍എ യുമായ മോഹമ്മദ് യുസഫ് തരിഗാമി, പാര്‍ട്ടി സെക്രട്ടറി സീതാറാം യെച്ചൂരി നല്‍കിയ ഹേബിയസ് കോര്‍പസ് ഹര്‍ജിയുടെ അടിസ്ഥാനത്തില്‍ കോടതി ഇടപെടലിനെ തടര്‍ന്നാണ് മോചിതനായത്. നിരവധി നേതാക്കള്‍ ഇതിനകം മോചിതരായെങ്കിലും ഫാറൂഖും ഒമറും മെഹബൂബയും ഇപ്പോഴും വീട്ടു തടങ്കലിലാണ്.
അതേസമയം മുന്‍ മുഖ്യമന്ത്രിമാരായ ഒമറിന്‍റെയും മെഹബൂബയുടെയും തടങ്കല്‍ കാലാവധി തീരാന്‍ ദിവസങ്ങള്‍ ബാക്കി നില്‍ക്കെ കേന്ദ്ര സര്‍ക്കാര്‍ ഇവര്‍ക്കെതിരെ പൊതു സുരക്ഷാ (പിഎസ്‌എ) നിയമ പ്രകാരം കേസെടുക്കുകയായിരുന്നു. ഇക്കാരണത്താലാണ് ഇവരുടെ തടങ്കല്‍ കാലാവധി നീട്ടിയത്. ഒമര്‍ ഏറ്റവും ജനസ്വാധീനമുള്ള നേതാവാണെന്നും അദ്ദേഹം ജനങ്ങളെ സര്‍ക്കാരിനെതിരെ ഇളക്കി വിടുമെന്നും വാദിച്ചാണ് സര്‍ക്കാര്‍ ഇവരുടെ തടങ്കല്‍ കാലാവധി നീട്ടിയത്.