വടക്കാഞ്ചേരി ലൈഫ് മിഷൻ ക്രമക്കേടിൽ, ലൈഫ് മിഷൻ സിഇഒ യുവി ജോസ് സിബിഐക്ക് മുമ്പിൽ ഇന്ന് ഹാജരായേക്കും. ലൈഫ് മിഷൻ ഇടപാടുമായി ബന്ധപ്പെട്ട രേഖകളുമായി ലൈഫ് മിഷൻ അധികൃതർ ഒക്ടോബർ 5 ന് കൊച്ചി ഓഫീസിൽ ഹാജരാകാനാണ് സിബിഐ നോട്ടീസ് നൽകിയിരുന്നത്. യുവി ജോസോ അല്ലെങ്കിൽ ലൈഫ് മിഷന്റെ ഉയർന്ന ഉദ്യോഗസ്ഥരോ സിബിഐ ഓഫീസിൽ എത്തുമെന്നാണ് കരുതുന്നത്. അതേസമയം സിബിഐ ചോദിച്ച രേഖകൾ ഇവർ കൈമാറില്ല. ഇടപാട് സംബന്ധിച്ച രേഖൾ വിജിലൻസിന്റെ പക്കലാണെന്ന് സിബിഐയെ അറിയിക്കും.
ലൈഫ് പദ്ധതിയുമായി ബന്ധപ്പെട്ട് തൃശ്ശൂർ ജില്ലാ കോഓർഡിനേറ്റർ ലിൻസ് ഡേവിഡിൽ നിന്ന് സിബിഐ മൊഴിയെടുത്തിരുന്നു. കഴിഞ്ഞ ദിവസം തൃശ്ശൂർ ഓഫീസിൽ പരിശോധന നടത്തിയ സിബിഐക്ക് രേഖകൾ കണ്ടെടുക്കാനായില്ല. വിജിലൻസ് പരിശോധനക്ക് കൊണ്ടുപോയെന്നായിരുന്നു ഓഫീസിൽ നിന്ന് അറിയിച്ചത്. ഈ രേഖകൾ അടക്കമാണ് പരിശോധനക്ക് ഹാജരാകാൻ ആവശ്യപ്പെട്ടത്.
വടക്കാഞ്ചേരി ലൈഫ് മിഷൻ ഭവന സമുച്ചയത്തിന്റെ നിർമാണ കരാർ നേടിയ യൂണിടാക് ബിൽഡേഴ്സ് ഉടമ സന്തോഷ് ഈപ്പനെ സിബിഐ കഴിഞ്ഞ ദിവസം ചോദ്യം ചെയ്തിരുന്നു. ഇടപാടുമായി ബന്ധപ്പെട്ട് സ്വപ്ന സുരേഷിന് പണം നൽകിയെന്ന് സന്തോഷ് സമ്മതിച്ചു. ഇതു സംബന്ധിച്ച ഡയറി സിബിഐ ഇയാളിൽ നിന്നും പിടിച്ചെയുത്തു. കേസിൽ ഒന്നാം പ്രതിയാണ് സന്തോഷ് ഈപ്പൻ. വിദേശ സഹായ നിയമ ചട്ടം ലംഘിച്ചതിന്റെ പേരിലാണ് ഇയാളെ പ്രതിയാക്കിയത്. സ്വപ്ന സുരേഷിനും കോൺസുലേറ്റിലെ ജീവനക്കാർക്കുമായി നാലര കോടി രൂപ കൈക്കൂലി നൽകിയെന്നാണ് അനിൽ അക്കരെ പരാതി നൽകിയിരിക്കുന്നത്. എന്നാൽ കമ്മീഷനായി നൽകിയ പണം കോഴയായി കണക്കാക്കാനാകില്ലെന്നാണ് യൂണിടാകിന്റെ വാദം.