ഹത്രാസ് കേസിൽ പെൺകുട്ടി പീഡിപ്പിക്കപ്പെട്ടിട്ടില്ലെന്ന ഫോറെൻസിക് റിപ്പോർട്ട് നിലനിൽക്കില്ലെന്ന് അലിഗഡ് മുസ്ലിം സർവകലാശാലയിലെ ചീഫ് മെഡിക്കൽ ഓഫീസർ. പൊലീസ് തെളിവായി ആശ്രയിച്ച എഫ്എസ്എൽ (ഫോറന്‍സിക് സയന്‍സ് ലൈബ്രറി) റിപ്പോർട്ട് അഡ്മിറ്റ് ചെയ്ത് പതിനൊന്ന് ദിവസങ്ങൾ കഴിഞ്ഞ് ശേഖരിച്ച സാമ്പിളുകളുടെ അടിസ്ഥാനത്തിലാണെന്നും ഇത് കൃത്യമല്ലെന്നും അദ്ദേഹം പറഞ്ഞു.
സെപ്റ്റംബർ 25നാണ് ഫോറെൻസിക് സംഘത്തിന് പെൺകുട്ടിയുടെ സാമ്പിളുകൾ ലഭിക്കുന്നത്. ഇത് ആക്രമണം നടന്നതിന് 11 ദിവസങ്ങൾക്ക് ശേഷമാണ്. ബലാത്സംഗം നടന്ന് 96 മണിക്കൂറിനുള്ളിൽ ശേഖരിക്കുന്ന സാമ്പിളുകളിൽ നിന്നുമാത്രമേ കൃത്യമായ തെളിവുകള്‍ ലഭിക്കുകയുള്ളു. അതുകൊണ്ടുതന്നെ സംഭവം നടന്ന് 11 ദിവസങ്ങൾക്ക് ശേഷം ശേഖരിച്ച സാമ്പിളുകളിൽ നിന്ന് പെൺകുട്ടിയെ ബലാത്സംഗം ചെയ്തില്ലെന്ന നിഗമനത്തിൽ എത്താൻ സാധിക്കില്ലെന്നും ചീഫ് മെഡിക്കൽ ഓഫീസർ ഡോക്ടർ അസീം മാലിക് പറഞ്ഞു. കുട്ടി ബലാത്സംഗം ചെയ്യപ്പെട്ടിട്ടില്ലെന്നാണ് എഫ്എസ്എൽ റിപ്പോർട്ടില്‍ പറയുന്നത്. എന്നാൽ, സെപ്റ്റംബർ 22ന് നടത്തിയ പരിശോധനയിൽ പെൺകുട്ടി ശരീരത്തിൽ ബലപ്രയോഗത്തിന്റെ തെളിവുകൾ കണ്ടെത്തിയിരുന്നു.
സെപ്റ്റംബർ പതിനാലിനാണ് ഉത്തർപ്രദേശിൽ പത്തൊൻപത് വയസുകാരി കൂട്ട ബലാത്സംഗത്തിനിരയായത്. പെൺകുട്ടിയെ ബലാത്സംഗം ചെയ്ത ശേഷം നാക്ക് മുറിച്ചെടുത്തു. ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട പെൺകുട്ടി ദിവസങ്ങൾ നീണ്ട ചികിത്സയ്‌ക്കൊടുവിലാണ് മരണപ്പെട്ടത്. പെൺകുട്ടിയുടെ മൃതദേഹം രഹസ്യമായി സംസ്കരിച്ചതിനെതിരെ രാജ്യത്ത് ശക്തമായ പ്രതിഷേധമാണ് നടക്കുന്നത്.