ഉത്തർ പ്രദേശ് സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി. ഹത്രാസ് കേസ് വിഷയത്തില്‍ ബിജെപി ഇപ്പോഴും പെൺകുട്ടിക്കെതിരെ ദുഷ്പ്രചരണം നടത്തുകയാണെന്ന് പ്രിയങ്ക ട്വീറ്റ് ചെയ്തു.
ഉത്തർ പ്രദേശ് മുഖ്യമന്ത്രി കഴിഞ്ഞ ദിവസം പ്രശ്നങ്ങളെല്ലാം സംസാരിച്ചു തീർക്കണമെന്ന് പറഞ്ഞിരുന്നുവെന്നും അങ്ങനെയെങ്കിൽ സർക്കാർ ഹത്രാസ് കുടുംബത്തെ കേൾക്കുമൊയെന്ന് പ്രിയങ്ക ഗാന്ധി ചോദിച്ചു. ഇരയോടും കുടുംബത്തോടും നീതികേട് കാണിച്ച ഹത്രാസ് ജില്ലാ മാജിസ്‌ട്രേറ്റനെതിരെ എപ്പോഴാണ് സർക്കാർ പ്രതികരിക്കുകയെന്നും പ്രിയങ്ക ട്വീറ്റ് ചെയ്തു. വിശദമായ അന്വേഷണം നടത്തുമെന്നത് വാഗ്ദാനമായി ഒതുങ്ങാതെ എപ്പോഴാണ് സർക്കാർ അന്വേഷണത്തിന് ഉത്തരവിടുകയെന്നും പ്രിയങ്ക ചോദിച്ചു. നീതിയുടെ ആദ്യപടി ഇരയായ പെൺകുട്ടിയെ മനസിലാക്കുക എന്നതാണെന്നും എന്നാൽ ബിജെപി ഇപ്പോഴും പെൺകുട്ടിക്കെതിരെ ദുഷ്പ്രചാരണം നടത്തുകയാണെന്നും അവർ ആരോപിച്ചു.
പ്രിയങ്കയും സംഘവും ഹത്രാസിൽ കൂട്ടബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട പെൺകുട്ടിയുടെ വീട് സന്ദർശിക്കാന്‍ പോകുന്നതിനിടെ നോയിഡ ചെക്ക്പോസ്റ്റില്‍വെച്ച് നാടകീയമായ രംഗങ്ങള്‍ അരങ്ങേറിയിരുന്നു. വന്‍ പോലീസ് സന്നാഹമാണ് സ്ഥലത്ത് തമ്പടിച്ചിരുന്നത് . കോണ്‍ഗ്രസ് എം.പി. മാരുടെ സംഘത്തിന് ഹത്രാസിലേക്ക് പോകാന്‍ അനുമതി നല്‍കില്ലെന്ന് പോലീസ് നിലപാടെടുത്തതോടെ ഒരു പോലീസുകാരന്‍ പ്രിയങ്കയെ കയ്യേറ്റം ചെയ്യാനും ശ്രമിച്ചിരുന്നു.