ഹത്രാസ് സംഭവത്തില്‍ രാജ്യദ്രോഹം ഉൾപ്പെടെ നിരവധി വകുപ്പുകൾ ചുമത്തി ചാന്ദ്പ പൊലീസ് സ്റ്റേഷൻ. യോഗി സർക്കാർ അട്ടിമറിക്കാൻ അന്താരാഷ്ട്രതലത്തിൽ ഗൂഡാലോചന നടത്തിയെന്ന് ആരോപിച്ചാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തത്.
www.justiceforhathrasvictim.carrd.co എന്ന വെബ്സൈറ്റിന് ഗൂഡലോചനയിൽ പങ്കുണ്ടെന്ന് പൊലീസ് ആരോപിച്ചു. പൊലീസിന്റെ കണ്ണുവെട്ടിച്ച് എങ്ങനെ പ്രതിഷേധിക്കാം എന്നാണ് ഈ വെബ്സൈറ്റ് പറയുന്നത്. പൊലീസ് കണ്ണീർവാതകം പ്രയോഗിക്കുമ്പോൾ അതിൽനിന്നും എങ്ങനെ രക്ഷപ്പെടാമെന്നും വെബ്സൈറ്റിൽ പറയുന്നുണ്ട്. വെബ്സൈറ്റ് പൊലീസ് നിരോധിച്ചു.
കേസ് രജിസ്റ്റർ ചെയ്തു എന്നല്ലാതെ സംഭവത്തിൽ കൂടുതൽ വിവരങ്ങളൊന്നും പൊലീസ് പുറത്തുവിട്ടിട്ടില്ല. രാജ്യത്തിന്റെ വികസനം ഇഷ്ടപ്പെടാത്തവര്‍ രാജ്യത്തും സംസ്ഥാനത്തും വര്‍ഗീയ കലാപങ്ങള്‍ സൃഷ്ടിക്കാന്‍ ജനങ്ങളെ പ്രേരിപ്പിക്കുകയാണെന്നു നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള ഉപതിരഞ്ഞെടുപ്പ് അവലോകന യോഗത്തിനു ശേഷം ആദിത്യനാഥ് പറഞ്ഞിരുന്നു
സെപ്റ്റംബർ പതിനാലിനാണ് ഉത്തർപ്രദേശിൽ പത്തൊൻപത് വയസുകാരി കൂട്ട ബലാത്സംഗത്തിനിരയായത്. പെൺകുട്ടിയെ ബലാത്സംഗം ചെയ്ത ശേഷം നാക്ക് മുറിച്ചെടുത്തു. ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട പെൺകുട്ടി ദിവസങ്ങൾ നീണ്ട ചികിത്സയ്‌ക്കൊടുവിലാണ് മരണപ്പെട്ടത്. പെൺകുട്ടിയുടെ മൃതദേഹം രഹസ്യമായി സംസ്കരിച്ചതിനെതിരെ രാജ്യത്ത് ശക്തമായ പ്രതിഷേധമാണ് നടക്കുന്നത്.