ഇന്ന് (ഒക്ടോബർ 6) ലോക സെറിബ്രൽ പാൾസി ദിനം. ഒരു കുട്ടിയുടെ ജനനത്തിന് മുമ്പോ, ജനന സമയത്തോ, ജനനശേഷമോ മസ്തിഷ്ക സംബന്ധമായ തകരാറുകളുടെ പൊതുരൂപമാണ് സെറിബ്രല്‍ പാള്‍സി (മസ്തിഷ്ക തളര്‍വാദം) എന്ന അവസ്ഥ. ഇന്ത്യയിൽ ജനിക്കുന്ന അഞ്ഞൂറിൽ ഓരോ കുട്ടിക്കും ഈ അസുഖം ഉണ്ടെന്നാണ് കണക്ക്. രാജ്യത്ത് ഈ രോഗം ബാധിച്ച 25 ലക്ഷത്തോളം ആളുകൾ ഉണ്ടെന്നും കണക്കുകൾ പറയുന്നു.
ഗർഭകാലത്ത് അമ്മയ്‌ക്കുണ്ടാകുന്ന പ്രമേഹം, രക്‌തസമ്മർദം, അണുബാധ, മഞ്ഞപ്പിത്തം, റുബല്ല, പോഷകാഹാരക്കുറവ്, രക്‌തഘടനയിലുള്ള വ്യതിയാനം, അപസ്‌മാരം, ചിക്കൻ പോക്സ്, വൈദ്യുതാഘാതം, മാനസിക സംഘർഷം, മറ്റ് ഏതെങ്കിലും തരത്തിലുള്ള അപകടം എന്നിവ മൂലമെല്ലാം കുഞ്ഞിനു സെറിബ്രൽ പാൾസി ഉണ്ടാകാം. ഗർഭസ്‌ഥ ശിശുവിനുണ്ടാകുന്ന ശ്വാസതടസ്സം, പൊക്കിൾക്കൊടി കഴുത്തിന് ചുറ്റിയ അവസ്ഥ തുടങ്ങിയവയും സെറിബ്രൽ പാൾസി സാധ്യത ഉണ്ടാക്കുന്നു.
മാസം തികയാതെ പ്രസവിക്കൽ, കുഞ്ഞിന്റെ ഭാരക്കുറവ്, കരയാൻ വൈകുന്നതു മൂലം തലച്ചോറിലേക്കുള്ള ഓക്സിജൻ പ്രവാഹം തടസ്സപ്പെടൽ തുടങ്ങിയവയും കാരണങ്ങളാണ്. ആധുനിക വൈദ്യശാസ്ത്രശാഖകളില്‍ പ്രധാനപ്പെട്ട ഒന്നായ ശിശുരോഗ വിഭാഗത്തെ സംബന്ധിച്ച് ഇപ്പോഴും വെല്ലുവിളി ഉയര്‍ത്തുന്ന അവസ്ഥയാണ് ‘സെറിബ്രല്‍ പാള്‍സി’ എന്ന രോഗാവസ്ഥയും അതിന്റെ ചികിത്സയും.
സെറിബ്രൽ പാൾസി ബാധിച്ച കുഞ്ഞുങ്ങൾക്ക് പ്രത്യേക വിദ്യാഭ്യാസത്തിലൂടെയും പരിശീലനത്തിലൂടെയും തെറപ്പിയിലൂടെയും മെച്ചപ്പെട്ട ജീവിതം ഉറപ്പാക്കാം. ഇത്തരത്തില്‍ കുട്ടികളിൽ പലരും സാധാരണ ബുദ്ധിശേഷി ഉള്ളവർ തന്നെയാകും. അവരുടെ ചലനശേഷി, ആശയവിനിമയ ശേഷി, മനസ്സിലാക്കാനുള്ള കഴിവ്, പഠനശേഷി എന്നിവ പ്രത്യേക പരിശോധനയിലൂടെ നിർണയിച്ച് ഉചിതമായ ചികിൽസ നൽകണം.