വടക്കാഞ്ചേരി ലൈഫ് മിഷൻ ക്രമക്കേടിൽ, ലൈഫ് മിഷൻ സിഇഒ യുവി ജോസിനെ വിജിലൻസ് ചോദ്യം ചെയ്യും. കേസ് അന്വേഷിക്കുന്ന എസ്പി വി ജി വിനോദ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ജോസിനെ ചോദ്യം ചെയ്യുക. കേസിൽ വിജിലൻസ് പ്രാഥമിക അന്വേഷണം പൂർത്തിയാക്കിയിരുന്നു. ആരെയു പ്രതിചേർത്തിട്ടില്ല. ഇടപാടുമായി ബന്ധപ്പെട്ട രേഖകൾ വിജിലൻസ് പരിശോധിച്ചിരുന്നു. അന്വേഷണത്തിന്റെ ഭാഗമായി വിജിലൻസിന് ലഭിച്ച രേഖകൾ കഴിഞ്ഞ ദിവസം കോടതിയിൽ സമർപ്പിച്ചിരുന്നു. സിബിഐക്ക് രേഖകൾ ആവശ്യമെങ്കിൽ കോടതിയെ സമീപിക്കാമെന്നാണ് വിജിലൻസിന്റെ നിലപാട്. സിബിഐ ആവശ്യപ്പെടുന്ന രേഖകൾ നേരിട്ട് കൈമാറേണ്ടെന്നാണ് വിജിലൻസിന് ലഭിച്ച നിയമോപദേശം. കേസ് വിജിലൻസിന് ഏൽപ്പിച്ചതിന് തൊട്ടുപിന്നാലെയാണ് സിബിഐ അന്വേഷണം പ്രഖ്യാപിച്ചത്.
വടക്കാഞ്ചേരി ലൈഫ് മിഷൻ ക്രമക്കേടിൽ സംബന്ധിച്ച് സിബിഐ അന്വേഷണത്തിന് എതിരെ സർക്കാർ സമർപ്പിച്ച ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. നേരത്തെ ഹർജി പരിഗണിച്ച ഹൈക്കോടതി സിബിഐ അന്വേഷണത്തിന് എതിരായ ഹർജി ഫയലിൽ സ്വീകരിച്ചിരുന്നു അന്വേഷണം തുടരാൻ അനുവദിക്കണമെന്ന് സിബിഐ ഹൈക്കോടതിയിൽ ആവശ്യപ്പെട്ടു. അന്വേഷണവുമായി സഹകരിക്കാൻ ഹൈക്കോടതി സർക്കാറിന് വാക്കാൽ നിർദ്ദേശം നൽകിയിരുന്നു. ഹർജിയിൽ സംസ്ഥാന സർക്കാറിനും പരാതിക്കാരനായ അനിൽ അക്കരെക്കും നോട്ടീസ് അയക്കാൻ നിർദ്ദേശിച്ചു. അതേസമയം സിബിഐ അന്വേഷണത്തിന് ഹൈക്കോടതി ഇടക്കാല സ്റ്റേ അനുവവിദിച്ചില്ല.
വടക്കാഞ്ചേരി ലൈഫ് ഭവന പദ്ധതിക്കെതിരെ സിബിഐ കോടതിയിൽ സമർപ്പിച്ച എഫ്ഐആർ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ലൈഫ് മിഷൻ സിഇഒ യുവി ജോസാണ് ഹർജി നൽകിയത്. സംസ്ഥാന മന്ത്രിസഭാ യോഗമാണ് സിബിഐ അന്വേഷണത്തിന് എതിരെ ഹർജി നൽകാൻ തീരുമാനിച്ചത്. ഇതേ ആവശ്യം ഉന്നയിച്ച് കേസിലെ പ്രതി യൂണിടാക് എംഡി സന്തോഷ് ഈപ്പൻ സമർപ്പിച്ച ഹർജിയും കോടതി ഇന്ന് ഇതിനോടൊപ്പം പരിഗണിക്കും.
സിബിഐ അന്വേഷണത്തിന് എതിരായ ഹർജിയിൽ സർക്കാറിന് വേണ്ടി ഡൽഹിയിൽ നിന്നുള്ള അഭിഭാഷകനാണ് ഹാജരാവുക. സുപ്രീം കോടതിയിലെ മുതിർന്ന അഭിഭാഷകൻ കെവി വിശ്വനാഥനാണ് ലൈഫ് മിഷൻ നൽകിയ ഹർജിയിൽ ഹാജരാവുന്നത്. വീഡിയോ കോണ്‍ഫറന്‍സ് വഴിയാണ് ഹൈക്കോടതിയിൽ ഹാജരാവുക.
ലൈഫ് മിഷൻ സിഇഒ യുവി ജോസിനെ ഈ മാസം 5 ന് സിബിഐ ചോദ്യം ചെയ്തിരുന്നു. വടക്കാഞ്ചേരി ലൈഫ് ഭവന പദ്ധതികളുമായി ബന്ധപ്പെട്ട ഫയലുകളഉടെ പകർപ്പ് യുവി ജോസ് സിബിഐ കൈമാറി. ലൈഫ് പദ്ധതിയുമായി ബന്ധപ്പെട്ട് തൃശ്ശൂർ ജില്ലാ കോഓർഡിനേറ്റർ ലിൻസ് ഡേവിഡിൽ നിന്ന് സിബിഐ മൊഴിയെടുത്തിരുന്നു.
വടക്കാഞ്ചേരി ലൈഫ് മിഷൻ ഭവന സമുച്ചയത്തിന്റെ നിർമാണ കരാർ നേടിയ യൂണിടാക് ബിൽഡേഴ്സ് ഉടമ സന്തോഷ് ഈപ്പനെ സിബിഐ കഴിഞ്ഞ ദിവസം ചോദ്യം ചെയ്തിരുന്നു. ഇടപാടുമായി ബന്ധപ്പെട്ട് സ്വപ്ന സുരേഷിന് പണം നൽകിയെന്ന് സന്തോഷ് സമ്മതിച്ചു. ഇതു സംബന്ധിച്ച ഡയറി സിബിഐ ഇയാളിൽ നിന്നും പിടിച്ചെയുത്തു. കേസിൽ ഒന്നാം പ്രതിയാണ് സന്തോഷ് ഈപ്പൻ. വിദേശ സഹായ നിയന്ത്രമ ചട്ടം ലംഘിച്ചതിന്റെ പേരിലാണ് ഇയാളെ പ്രതിയാക്കിയത്. സ്വപ്ന സുരേഷിനും കോൺസുലേറ്റിലെ ജീവനക്കാർക്കുമായി നാലര കോടി രൂപ കൈക്കൂലി നൽകിയെന്നാണ് അനിൽ അക്കരെ പരാതി നൽകിയിരിക്കുന്നത്. എന്നാൽ കമ്മീഷനായി നൽകിയ പണം കോഴയായി കണക്കാക്കാനാകില്ലെന്നാണ് യൂണിടാകിന്റെ വാദം.