കേരളത്തിൽ കഴിഞ്ഞ ദിവസം കൊവിഡ് സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 7003 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. 1,67,256 പേർ ഇതുവരെ കോവിഡിൽ നിന്നും മുക്തി നേടി. 90,579 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 63,146 സാമ്പിളുകള്‍ പരിശോധിച്ചപ്പോള്‍ 5445 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.
സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2,71,439 പേരാണ് ഇപ്പോൾ നിരീക്ഷണത്തിലുള്ളത്. ഇവരിൽ 2,42,056 പേർ വീട്/ഇൻസ്റ്റിറ്റിയൂഷണൽ ക്വാറന്റൈനിലും 29,383 പേർ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 4066 പേരെയാണ് വ്യാഴാഴ്ച ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
റുട്ടീൻ സാമ്പിൾ, എയർപോർട്ട് സർവയിലൻസ്, പൂൾഡ് സെന്റിനൽ, സിബി നാറ്റ്, ട്രൂനാറ്റ്, സിഎൽഐഎ, ആന്റിജൻ അസ്സെ എന്നിവ ഉൾപ്പെടെ ഇതുവരെ ആകെ 34,029,03 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്.
അതേസമയം, ഇന്നലെ 24 പേര്‍ കൊവിഡ് ബാധിച്ച് മരിച്ചു. ഇതോടെ ആകെ മരണം 930 ആയി. ഇത് കൂടാതെ ഉണ്ടായ മരണങ്ങൾ എൻഐവി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിക്കുമെന്ന് ആരോഗ്യമന്ത്രി ശൈലജ അറിയിച്ചു. 73 ആരോഗ്യ പ്രവർത്തകർക്കും കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ചിരുന്നു.