ഹത്രാസിൽ കൂട്ടബലാത്സംഗത്തിനിരയായ പെൺകുട്ടിയുടെ കുടുംബത്തെ തടഞ്ഞു വെച്ചിരിക്കുകയാണെന്ന ഹർജി അലഹബാദ് ഹൈക്കോടതി തള്ളി. കുടുംബത്തെ തടഞ്ഞുവെച്ചിരിക്കുകയാണെന്ന് ചൂണ്ടിക്കാട്ടി വാത്മീകി സംഘടന നല്‍കിയ ഹേബിയസ് കോർപസ് ഹർജിയാണ് കോടതി തള്ളിയത്.
കേസ് സുപ്രീം കോടതിയുടെ പരിഗണനയിലിരിക്കെ ഹർജി ഇപ്പോൾ പരിഗണിക്കുന്നത് ശരിയായ നടപടിയല്ലെന്ന് ചൂണ്ടിക്കാണിച്ചാണ് ഹൈക്കോടതി ഹർജി തള്ളിയത്. ജഡ്ജുമാരായ പ്രകാശ് പാഡിയ, പ്രിതിങ്കര്‍ ദിവാകര്‍ എന്നിവരുടെ ബെഞ്ചാണ് ഈ തീരുമാനം എടുത്തത്.
വാത്മീകി സംഘടന നല്‍കിയ ഹർജിയില്‍ പെണ്‍കുട്ടിയുടെ കുടുംബത്തെ തടഞ്ഞുവെച്ചിരിക്കുകയാണെന്നും അവരെ സ്വതന്ത്രമായി സംസാരിക്കാന്‍ പോലും അനുവദിക്കുന്നില്ലെന്നും വ്യക്തമാക്കിയിരുന്നു. പെണ്‍കുട്ടിയുടെ കുടുംബത്തെ പൂട്ടിയിട്ട് അവരുടെ അനുവാദം പോലുമില്ലാതെയാണ് ഉത്തര്‍പ്രദേശ് പൊലീസ് മൃതദേഹം സംസ്‌കരിച്ചതെന്നും ഹർജിയില്‍ പറയുന്നുണ്ട്.
സെപ്റ്റംബർ പതിനാലിനാണ് ഉത്തർപ്രദേശിൽ പത്തൊൻപത് വയസുകാരി കൂട്ട ബലാത്സംഗത്തിനിരയായത്. പെൺകുട്ടിയെ ബലാത്സംഗം ചെയ്ത ശേഷം നാക്ക് മുറിച്ചെടുത്തു. ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട പെൺകുട്ടി ദിവസങ്ങൾ നീണ്ട ചികിത്സയ്‌ക്കൊടുവിലാണ് മരണപ്പെട്ടത്. പെൺകുട്ടിയുടെ മൃതദേഹം രഹസ്യമായി സംസ്കരിച്ചതിനെതിരെ രാജ്യത്ത് ശക്തമായ പ്രതിഷേധമാണ് നടക്കുന്നത്.