ഇന്ത്യ-ചൈന നിയന്ത്രണരേഖയ്ക്ക് സമീപം ചൈന 60,000 സൈനികരെ വിന്യസിച്ചിട്ടുണ്ടെന്ന് അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ. ക്വാഡ് രാജ്യങ്ങൾക്ക് ചൈന ഉയർത്തുന്ന 'ഭീഷണിയെ' കുറിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. യുഎസ്, ജപ്പാന്‍, ഓസ്‌ട്രേലിയ, ഇന്ത്യ എന്നീ നാല് പ്രമുഖ ജനാധിപത്യരാജ്യങ്ങളുടെ കൂട്ടായ്മയാണ് ക്വാഡ് (ക്വാഡ്രിലാറ്ററൽ സെക്യൂരിറ്റി ഡയലോഗ്- ക്യുഎസ്ഡി / ക്വാഡ് ).
ടോക്കിയോയിൽ ക്വാഡ് രാജ്യങ്ങളുടെ പ്രതിനിധികളുടെ യോഗത്തിൽ വെച്ച് പോംപിയോ വിദേശകാര്യമന്ത്രി എസ്.ജയ്ശങ്കറുമായും പോംപിയോ കൂടിക്കാഴ്ച നടത്തിയിരുന്നു. ഇന്തോ – പസഫിക് മേഖലയിലെയും ആഗോളതലത്തിലെയും സുരക്ഷ, സമാധാനം, സ്ഥിരത, മുന്നേറ്റം തുടങ്ങിയ വിഷയങ്ങളിൽ സഹകരിച്ചു പ്രവർത്തിക്കേണ്ടതിന്റെ ആവശ്യകത തുടങ്ങിയ കാര്യങ്ങള്‍ ഇരുനേതാക്കളും ചര്‍ച്ച ചെയ്തിരുന്നു. അതിനുശേഷം അമേരിക്കയില്‍ തിരിചെത്തിയാണ് ചൈനക്കെതിരെ കൂടുതല്‍ പ്രതികരണവുമായി അദ്ദേഹം രംഗത്തെത്തിയത്.
'ഇന്ത്യ, ഓസ്‌ട്രേലിയ, ജപ്പാൻ എന്നിവിടങ്ങളിൽ നിന്നുള്ള വിദേശകാര്യ മന്ത്രിമാരെ കണ്ടാണ് ഞാന്‍ വരുന്നത്. നാല് വലിയ ജനാധിപത്യ രാജ്യങ്ങൾ, നാല് ശക്തമായ സമ്പദ്‌വ്യവസ്ഥകൾ. അവര്‍ ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിയില്‍ നിന്നും നേരിടുന്ന ഭീഷണികളെ കുറിച്ച് ബോധവാന്മാരാണ്. പതിറ്റാണ്ടുകളോളം തങ്ങളുടെ മേല്‍ ആധിപത്യം പുലര്‍ത്താന്‍ ചൈനയെ തങ്ങള്‍ അനുവദിക്കുകയായിരുന്നു എന്ന സത്യവും അവര്‍ ഇപ്പോള്‍ തിരിച്ചറിയുന്നുണ്ട്' -പോംപിയോ പറഞ്ഞു.