ഇടുക്കി ഡാമിൽ ആദ്യ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു. ജലനിരപ്പ് 2391.04 അടിയിൽ എത്തിയത്തോടെയാണ് ബ്ലൂ അലർട്ട് പ്രഖ്യാപിച്ചത്. സ്ഥിതിഗതികൾ സൂഷ്മമായി വിലയിരുത്തി കൊണ്ടിരിക്കുകയാണെന്നാണ് കെഎസ്ഇബിയും ജില്ലാ ഭരണകൂടവും പറയുന്നത്. ഒക്ടോബർ 20 ന് മുൻപേ ജലനിരപ്പ് 2396.85 അടിയിലെത്തിയാൽ ഓറഞ്ച് അലേർട്ടും, 2397.85 അടിയിലെത്തിയാൽ റെഡ് അലേർട്ടും പുറപ്പെടുവിക്കും. ജലനിരപ്പ് 2398.85 അടിയിലെത്തിയാൽ ഡാം തുറക്കും.
അതേസമയം, സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥാ മുന്നറിയിപ്പ്. ഈ സാഹചര്യത്തിൽ 11 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് ജാഗ്രതാ നിർദേശം. മലപ്പുറം, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ നാളെയും മറ്റെന്നാളും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. ഈ ജില്ലകളിൽ ബുധൻ, വ്യാഴം ദിവസങ്ങളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
കേരളത്തിലെ ഏറ്റവും വലിയ ജലസംഭരണിയായ ഈ റിസർവോയർ ഇടുക്കി ജില്ലയിൽ പെരിയാർ നദിയിലാണ് സ്ഥിതി ചെയ്യുന്നത്. ഡാമിന്‍റെ വൃഷ്ടിപ്രദേശത്ത് ശക്തമായ മഴ തുടരുകയാണ്. എന്നാല്‍ നാളെയോടെ മഴക്ക് ശമാനമുണ്ടാകുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിക്കുന്നത്. ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ന്യൂനമർദ്ദം തീവ്ര ന്യൂനമർദ്ദമായി രൂപപ്പെട്ട സാഹചര്യത്തിലാണ് സംസ്ഥാനത്ത് നിലവില്‍ മഴ ശക്തമായത്.