ഓഗസ്റ്റ് 5-ന് കശ്മീർ ജനത നേരിട്ട 'അപമാനവും' 'മാനഹാനിയും' ഒരിക്കലും മറക്കില്ലെന്ന് ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തി. 14 മാസത്തിനുശേഷം വീട്ടു തടങ്കലില്‍നിന്നും മോചിക്കപ്പെട്ട മുഫ്തിയുടെ ആദ്യ പ്രതികരണമായിരുന്നു ഇത്. ദില്ലി ദർബാർ നിയമവിരുദ്ധമായും ജനാധിപത്യവിരുദ്ധമായും റദ്ദാക്കിയ ആർട്ടിക്കിൾ 370 പുനസ്ഥാപിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.
ജമ്മു കശ്മീരിന് പ്രത്യേക പദവി നല്‍കിയിരുന്ന ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിന് പിന്നാലെ പൊതു സുരക്ഷാ നിയമ പ്രകാരം ആയിരുന്നു മുഫ്തി അടക്കമുള്ള നിരവധി നേതാക്കളെ വീട്ടുതടങ്കലിലാക്കിയത്. മുഫ്തിയെ ഉടന്‍ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് തിങ്കളാഴ്ച ഉത്തരവിറങ്ങിയിരുന്നു.
മെഹ്ബൂബയെ എത്രകാലം തടങ്കലിൽ വയ്ക്കാനാണ് ഉദ്ദേശ്യമെന്ന് നാളേക്കകം വ്യക്തമാക്കണമെന്നു കഴിഞ്ഞ 29നു സുപ്രീം കോടതി കേന്ദ്ര സർക്കാരിനോടു നിർദേശിച്ചിരുന്നു. മെഹ്ബൂബയുടെ മകൾ ഇൽതിജയുടെ ഹേബിയസ് കോർപസ് ഹർജി നാളെ വീണ്ടും കോടതി പരിഗണിക്കാനിരിക്കെയാണ് നടപടി.
നാഷണല്‍ കോണ്‍ഫറന്‍സ് നേതാവ് ഫറൂഖ് അബ്ദുള്ളയെ മാര്‍ച്ച് 13 നും ഒമര്‍ അബ്ദുള്ളയെ മാര്‍ച്ച് 24 നും മോചിപ്പിച്ചിരുന്നു. നേരത്തെ, ജൂലായിയില്‍ മുഫ്തിയുടെ തടങ്കല്‍ പിഎസ്എ നിയമപ്രകാരം മൂന്നുമാസത്തേക്ക് കൂടി ജമ്മു കശ്മീര്‍ ഭരണകൂടം നീട്ടിയിരുന്നു.