ആന്ധ്ര പ്രദേശിലും തെലങ്കാനയിലും മഴ കനക്കുന്നു. ഇരു സംസ്ഥാനങ്ങളിലെയും പല പ്രദേശങ്ങളും പ്രളയത്തിലായി. ആന്ധ്രയിൽ അടുത്ത 24 മണിക്കൂർ ശക്തമായ മഴ പെയ്യാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷകർ അറിയിച്ചു.
കഴിഞ്ഞ രണ്ട് ദിവസമായി തോരാതെ പെയ്യുന്ന മഴയിൽ രണ്ട് സംസ്ഥാനങ്ങളിലെയും ജനജീവിതം ദുസ്സഹമായി. സംസ്ഥാനത്തെ പ്രളയ തീവ്രത എത്രത്തോളമാണെന്ന് തെലങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖര റാവു ഇന്ന് അവലോകനം ചെയ്യും. മഹാരാഷ്ട്രയിൽ നാല് പേരും തെലങ്കാനയിൽ പതിനൊന്ന് പേരുമാണ് മഴ കാരണമുണ്ടായ അപകടങ്ങളിൽ മരിച്ചത്. ഒക്ടോബർ 14ന് തെലങ്കാനയിൽ മഴയോടൊപ്പം ശക്തമായ ഇടിമിന്നലും ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷകർ അറിയിച്ചു.
ശക്തമായ മഴയെതുടർന്ന് ഒസ്മാനിയ സർവകലാശാല ഒക്ടോബർ 14നും 15നും നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവെച്ചു. ഒക്ടോബർ 16 മുതലുള്ള പരീക്ഷകൾ ടൈം ടേബിൾ അനുസരിച്ച് നടക്കുമെന്നും സർവകലാശാല അറിയിച്ചു. ഡോക്ടർ ബി. ആർ അംബേദ്കർ സർവകലാശാലയും പരീക്ഷകൾ മാറ്റിവെച്ചു.