നിയമസഭാ കയ്യാങ്കളി കേസിൽ മന്ത്രിമാരടക്കമുള്ള പ്രതികൾ ഈ മാസം 28ന് നേരിട്ട് ഹാജരാകണമെന്ന് കോടതി. തിരുവനന്തപുരം സിജെഎം കോടതിയുടേതാണ് ഉത്തരവ്. എല്ലാ പ്രതികളോടും ഇന്ന് ഹാജരാകാനായിരുന്നു കോടതി നിർദേശിച്ചത്. എന്നാൽ ആറ് പേരും ഹാജരായിരുന്നില്ല. ഈ സാഹചര്യത്തിലാണ് കോടതി നിലപാട് കടുപ്പിച്ചത്.
കേസ് പിന്‍വലിക്കണമെന്ന സർക്കാരിന്‍റെ അപേക്ഷ കോടതി നേരത്തെ തള്ളിയിരുന്നു. 2015ല്‍ ബജറ്റ് അവതരണത്തിനിടെയാണ് അക്രമം നടന്നത്. മന്ത്രിമാരായ ഇ.പി ജയരാജനും കെ.ടി ജലീലും കേസില്‍ പ്രതികളാണ്. രണ്ടരലക്ഷം രൂപയാണ് ഉപകരണങ്ങള്‍ തകർത്തനിലയില്‍ നഷ്ടം. കെ.അജിത്, കെ.കുഞ്ഞഹമ്മദ്, സി.കെ സദാശിവന്‍, വി.ശിവന്‍കുട്ടി എന്നിവരാണ് കേസിലെ മറ്റ് പ്രതികള്‍.
സംഘർഷത്തിന്റെ ഫലമായി രണ്ടു ലക്ഷത്തോളം രൂപയുടെ നാശനഷ്ടങ്ങൾ സഭയ്ക്കുള്ളിൽ ഉണ്ടായിരുന്നു. ആറ് പ്രതികൾ ഹാജരായാൽ അന്ന് തന്നെ കുറ്റപ്പത്രം വായിക്കുമെന്ന് തിരുവനന്തപുരം സിജെഎം കോടതി അറിയിച്ചിട്ടുണ്ട്. നിലവില്‍ പിണറായി വിജയന്‍ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനു ശേഷം വി. ശിവന്‍കുട്ടി എംഎല്‍എ നല്‍കിയ അപേക്ഷയിന്മേലാണ് സര്‍ക്കാര്‍ കേസ് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്. സര്‍ക്കാരിന്റെ ആവശ്യം കോടതിയിലെത്തിയപ്പോള്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എതിര്‍പ്പ് ഉന്നയിച്ചിരുന്നു.