ഡി.ആര്‍.ഡി.ഒ. വികസിപ്പിച്ച ബ്രഹ്മോസ് സൂപ്പര്‍ സോണിക് ക്രൂയിസ് മിസൈല്‍ വിജയകരമായി പരീക്ഷിച്ചു. ചൈനയ്ക്കെതിരെ അതിർത്തിയിൽ സംഘർഷം തുടരുന്നതിനിടെയാണ് പരീക്ഷണമെന്നത് ശ്രദ്ധേയമാണ്. ഇന്ത്യയുടെ തദ്ദേശ നിര്‍മിത യുദ്ധക്കപ്പല്‍ ഐ.എന്‍.എസ്. ചെന്നൈയില്‍നിന്നായിരുന്നു വിക്ഷേപണം.
ഉയർന്ന തലത്തിലുള്ളതും വളരെ സങ്കീർണ്ണവുമായ കുതിപ്പുകൾ നടത്തിയ ശേഷം പിൻ-പോയിന്റ് കൃത്യതയോടെ മിസൈൽ വിജയകരമായി ലക്ഷ്യത്തിലെത്തി. പരീക്ഷണത്തില്‍ അറേബ്യന്‍ കടലില്‍ സ്ഥാപിച്ചിരുന്ന ലക്ഷ്യം ബ്രഹ്മോസ് ഭേദിച്ചതായി ഡി.ആര്‍.ഡി.ഒ. വ്യക്തമാക്കി. തന്ത്രപ്രധാന ആയുധമായ ബ്രഹ്‌മോസ് മിസൈല്‍ സജ്ജമാകുന്നതോടെ ദീര്‍ഘദൂര ശത്രുലക്ഷ്യങ്ങളെ തകര്‍ക്കാന്‍ പാകത്തില്‍ ഇന്ത്യന്‍ നാവികസേന കരുത്തരാകുമെന്ന് ഡി.ആര്‍.ഡി.ഒ പറയുന്നു.
ഇന്ത്യയും റഷ്യയും ചേർന്നു വികസിപ്പിച്ചതാണു ബ്രഹ്മോസ് മിസൈൽ. ഐ.എന്‍.എസ് കൊൽക്കത്ത, രൺവീർ, തൽവാർ വിഭാഗം കപ്പലുകൾക്കു കരയാക്രമണ ബ്രഹ്മോസ് വിക്ഷേപിക്കാനുള്ള ശേഷിയുണ്ട്. കരയില്‍ നിന്നും കടലില്‍ നിന്നും വിമാനത്തില്‍ നിന്നും മിസൈല്‍ വിക്ഷേപിക്കാനാവും.