ഉത്തർ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ രൂക്ഷമായി വിമർശിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. യുപി 'ബേട്ടി ബചാവോ' യിൽ നിന്നും 'ക്രിമിനൽ ബചാവോ'യിൽ എത്തി നിൽക്കുകയാണെന്ന് രാഹുൽ ഗാന്ധി കുറ്റപ്പെടുത്തി.
കഴിഞ്ഞദിവസം യുപിയിൽ സ്ത്രീയെ ആക്രമിച്ച കേസിലെ പ്രതിയെ ബിജെപി എംഎൽഎ ഇറക്കി കൊണ്ടുപോയതിനെതിരെ പ്രതികരിക്കുകയായിരുന്നു രാഹുൽ. സ്ത്രീകൾക്ക് സംരക്ഷണം നൽകുന്നതിനു പകരം കുറ്റവാളികൾക്ക് ആണ് യുപി സർക്കാർ സംരക്ഷണം നൽകുന്നത് എന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. രാഹുലിനെ പിന്തുണച്ചുകൊണ്ട് സഹോദരിയും എഐസിസി ജനറൽ സെക്രട്ടറിയുമായ പ്രിയങ്ക ഗാന്ധിയും രംഗത്തെത്തി. സംസ്ഥാനത്ത് നടക്കുന്നതെല്ലാം യുപി മുഖ്യമന്ത്രി ഏത് പദ്ധതിയുടെ അടിസ്ഥാനത്തിലാണ് ചെയ്യുന്നത് എന്ന് പറയാമോ? എന്നാണ് പ്രിയങ്ക ട്വീറ്റ് ചെയ്തത്.
ഉത്തർപ്രദേശിലെ ഹത്രാസിൽ പെൺകുട്ടി കൂട്ടബലാത്സംഗത്തിനിരയായതിനുശേഷം രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും യുപി സർക്കാരിന് അങ്ങേയറ്റം വിമർശിച്ചിരുന്നു. സെപ്റ്റംബർ പതിനാലിനാണ് ഉത്തർപ്രദേശിൽ പത്തൊൻപത് വയസുകാരി കൂട്ട ബലാത്സംഗത്തിനിരയായത്. പെൺകുട്ടിയെ ബലാത്സംഗം ചെയ്ത ശേഷം നാക്ക് മുറിച്ചെടുത്തു. ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട പെൺകുട്ടി ദിവസങ്ങൾ നീണ്ട ചികിത്സയ്‌ക്കൊടുവിലാണ് മരണപ്പെട്ടത്. പെൺകുട്ടിയുടെ മൃതദേഹം രഹസ്യമായി സംസ്കരിച്ചതിനെതിരെ രാജ്യത്ത് ശക്തമായ പ്രതിഷേധമാണ് നടക്കുന്നത്.