കൊവിഡ് ലോക സമ്പദ്‌വ്യവസ്ഥയെ മുച്ചൂടും തകര്‍ത്ത് മുന്നേറുമ്പോള്‍ ചൈനയുടെ സമ്പദ്‌വ്യവസ്ഥ ശക്തമായി തിരിച്ചു വരുന്നത് തുടരുകയാണ്. ജൂലൈ മുതൽ സെപ്റ്റംബർ വരെ 4.9 ശതമാനം വളർച്ചയാണ് ലോകത്തിലെ രണ്ടാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയായ ചൈന നേടിയിരിക്കുന്നത്. എന്നിരുന്നാലും, സാമ്പത്തിക വിദഗ്ധർ 5.2 ശതമാനം വളര്‍ച്ചയായിരുന്നു പ്രതീക്ഷിച്ചിരുന്നത്. എങ്കിലും കൊവിഡ് ആദ്യം റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ചൈന മാന്ദ്യത്തിന്‍റെ വക്കില്‍ നിന്നുമാണ് ഇത്രയും വലിയ വളര്‍ച്ച കൈവരിച്ചത് എന്നതും ശ്രദ്ധേയമാണ്.
കൊവിഡ് രൂക്ഷമായ സാഹചര്യത്തില്‍ രാജ്യവ്യാപകമായി ഫാക്ടറികളും നിർമാണ പ്ലാന്റുകളും അടച്ചുപൂട്ടിയതോടെ ഈ വർഷം ആദ്യ മൂന്ന് മാസങ്ങളിൽ ചൈനയുടെ വളര്‍ച്ച 6.8% കുറവാണ് രേഖപ്പെടുത്തിയിരുന്നത്. 1992 നുശേഷം ചൈനയുടെ സമ്പദ്‌വ്യവസ്ഥ ഇത്രമാത്രം തകര്‍ന്നടിഞ്ഞത് ആദ്യത്തെ സംഭവമായിരുന്നു.
കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ചെയനീസ് ഉല്‍പ്പന്നങ്ങളുടെ കയറ്റുമതി 9.9 ശതമാനവും ഇറക്കുമതി 13.2 ശതമാനവും വര്‍ദ്ധിച്ചു. കഴിഞ്ഞ രണ്ട് ദശകങ്ങളിൽ ചൈനയുടെ ശരാശരി സാമ്പത്തിക വളർച്ചാ നിരക്ക് ഏകദേശം 9% ആയിരുന്നു. കൊവിഡ് വന്നതിനു പിറകെ അമേരിക്കയുമായുള്ള വ്യാപാരത്തര്‍ക്കം രൂക്ഷമായതും ചൈനീസ് സമ്പദ്‌വ്യവസ്ഥ തകരാന്‍ കാരണമായി.