ചൈനക്ക് ശക്തമായ മുന്നറിയിപ്പ് നൽകി ഇന്ത്യ- അമേരിക്ക കൂട്ടുകെട്ട്. രാജ്യങ്ങൾ തമ്മിലുള്ള അടിസ്ഥാന വിനിമയ, സഹകരണ കരാറായ 'ബെക്ക സൈനിക കരാറി'ൽ ഇരുരാജ്യങ്ങളും ഈ മാസം ഒപ്പുവെക്കും. ഇന്ത്യ, അമേരിക്ക, ജപ്പാൻ, ഓസ്‌ട്രേലിയ എന്നീ രാജ്യങ്ങൾ സംയുക്ത നാവിക അഭ്യാസത്തിനുള്ള ഒരുക്കങ്ങളും ആരംഭിച്ചു.
അമേരിക്കയുടെ ഉപഗ്രഹനിരീക്ഷണ സംവിധാനമടക്കം പ്രയോജനപ്പെടുത്താനുള്ള സ്വാതന്ത്ര്യം ഇന്ത്യക്ക് ലഭിക്കുന്ന തരത്തിലാണ് ബെക്ക കരാറിലെ വ്യവസ്ഥകള്‍. ഈ മാസം 26, 27 തിയതികളിൽ നടക്കുന്ന ഇന്ത്യ-അമേരിക്ക വിദേശ-പ്രതിരോധ മന്ത്രിമാരുടെ 'ടു പ്ളസ് ടു' ചര്‍ച്ചയിൽ കരാറിന് അന്തിമ രൂപം നൽകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഫെബ്രുവരിയിൽ നടന്ന മോദി-ട്രംപ് കൂടിക്കാഴ്ചയിലും കരാർ വേഗത്തിലാക്കാൻ തീരുമാനിച്ചിരുന്നു.
ഇന്ത്യ-ചൈന അതിർത്തിയിൽ സംഘർഷം രൂക്ഷമാകുന്ന സാഹചര്യത്തിൽ രാജ്യാന്തര തലത്തില്‍ നടക്കാനിരിക്കുന്ന സംയുക്ത നാവിക അഭ്യാസങ്ങൾ ചൈനക്ക് നൽകുന്ന ശക്തമായ മുന്നറിയിപ്പാകുമെന്നാണ് ഇന്ത്യ കണക്കാക്കുന്നത്. അമേരിക്കൻ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പാണ് തന്ത്രപ്രധാന കരാറിൽ ഇരു രാജ്യങ്ങളും ഒപ്പുവെക്കാൻ പോകുന്നത് എന്നതും ശ്രദ്ധേയമാണ്.