കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസില്‍ സാക്ഷി വിസ്താരത്തിനായി കാവ്യാ മാധവന്‍ കോടതിയില്‍ ഹാജരായി. കോടതിക്കെതിരെ പ്രോസിക്യൂഷന്‍ അവിശ്വാസം രേഖപ്പെടുത്തിയ സാഹചര്യത്തില്‍ വിചാരണ പ്രത്യേക കോടതിയില്‍ തുടരുമോ എന്ന കാര്യത്തില്‍ ഇന്ന് വ്യക്തതവരും.
കാവ്യാ മാധവനും സഹോദരന്‍ മിഥുനും മിഥുന്റെ ഭാര്യയുമാണ് ഇന്ന് വിസ്താരത്തിനായി കോടതിയില്‍ ഹാജരായത്. ദിലീപും കാവ്യാ മാധവനുമായുള്ള ബന്ധത്തെക്കുറിച്ച് ആക്രമിക്കപ്പെട്ട നടി സുഹൃത്തുക്കളോട് പറഞ്ഞതിന്റെ വൈരാഗ്യമാണ് ആക്രമണത്തിന് പിന്നിലെ കാരണമെന്നാണ് പ്രോസിക്യൂഷൻ വാദം. മഞ്ജു വാര്യർ, സിദ്ദിഖ്, ബിന്ദു പണിക്കർ എന്നിവരുടെ മൊഴി നേരത്തെ രേഖപ്പെടുത്തിയിരുന്നു. സിദ്ധിഖും ഭാമയും ബിന്ദു പണിക്കരും ഇടവേള ബാബുവും കൂറുമാറിയിട്ടുണ്ട്.
നടിയെ ആക്രമിച്ചതിനെതിരെ കൊച്ചിയിൽ താരസംഘടനയായ അമ്മയുടെ നേതൃത്വത്തിൽ നടന്ന പ്രതിഷേധ പരിപാടിക്കിടെ സംഭവത്തിന് പിന്നിൽ ഗൂഢാലോചനയുണ്ടെന്ന് മഞ്ജു വാര്യർ ആരോപിച്ചിരുന്നു. അതുമായി ബന്ധപ്പെട്ട് മഞ്ജു വാര്യരുടെ മൊഴിയും രേഖപ്പെടുത്തിയിട്ടുണ്ട്.