അടുത്തിടെ പ്രാബല്യത്തില്‍ വന്ന കാര്‍ഷിക നിയമങ്ങളെചൊല്ലി കേന്ദ്രസര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രിയങ്കാ ഗാന്ധി വീണ്ടും രംഗത്ത്. വിളകള്‍ താങ്ങുവിലയേക്കാള്‍ താഴ്ന്ന വിലയ്ക്ക് വില്‍ക്കാന്‍ രാജ്യത്തെ കര്‍ഷകര്‍ നിര്‍ബന്ധിതരാകുന്ന സാഹചര്യമാണ് ഉണ്ടായിരിക്കുന്നതെന്ന് പ്രിയങ്ക പറഞ്ഞു. കേന്ദ്രം ഭരിക്കുന്ന ബിജെപി കര്‍ഷകരുടെ ശബ്ദം കേള്‍ക്കുന്നില്ലെന്നും അവര്‍ കുറ്റപ്പെടുത്തി.
മുഹമ്മദി ഖിരി മണ്ഡിയിൽ വിള സംഭരണത്തിൽ അഴിമതി കർഷകർ തുറന്നുകാട്ടുന്ന വീഡിയോയും പ്രിയങ്ക പങ്കുവെച്ചു. ബിജെപി സര്‍ക്കാര്‍ കര്‍ഷകന്റെ താല്‍പര്യങ്ങള്‍ക്കെതിരാണ്, കര്‍ഷകന്റെ വേദന അവര്‍ മനസിലാക്കുന്നില്ല, വളരെ കുറഞ്ഞ നിരക്കിലാണ് ഉത്തര്‍ പ്രദേശിലെ മിക്ക കര്‍ഷകരും വിളകള്‍ വില്‍ക്കുന്നതെന്നും പ്രിയങ്ക ട്വീറ്റ് ചെയ്തു.
'താങ്ങുവില ഉറപ്പാക്കുന്ന സാഹചര്യത്തിലാണ് ഇത് സംഭവിക്കുന്നത്, അപ്പോള്‍ താങ്ങുവില നീക്കം ചെയ്താലോ' എന്നാണ് അവര്‍ ചോദിക്കുന്നത്. കഴിഞ്ഞ സെപ്റ്റംബറില്‍ പാസായ കാര്‍ഷിക നിയമത്തിനെതിരെ പ്രതിപക്ഷവും രാജ്യത്തെ കര്‍ഷകരും നടത്തുന്ന പ്രതിഷേധ സമരങ്ങള്‍ തുടരുകയാണ്.
സമീപകാലത്തെ കാര്‍ഷികമേഖലയിലെ പരിഷ്‌കാരങ്ങള്‍ രാജ്യത്തെ കാര്‍ഷിക മേഖല മെച്ചപ്പെടുത്തുന്നതിനും കര്‍ഷകരുടെ വരുമാനം വര്‍ധിപ്പിക്കാനും സഹായകമാണെന്നാണ് സര്‍ക്കാര്‍ പക്ഷം. പ്രതിഷേധത്തെ വകവയ്ക്കാതെ കാര്‍ഷിക ബില്ലുമായി മുന്നോട്ട് പോകുമെന്ന് പ്രധാനമന്ത്രി ആവര്‍ത്തിച്ച് വ്യക്തമാക്കുന്നുമുണ്ട്.