തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലെ ഓഡിറ്റ് നിർത്തിവെച്ചത് അഴിമതി മറച്ചുവെക്കാനാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പതിനഞ്ചാം ധനകാര്യ കമ്മീഷന്റെ മാർഗ നിർദേശങ്ങൾക്ക് പുല്ലുവില നല്‍കിയാണ് സര്‍ക്കാര്‍ പുതിയ നീക്കവുമായി മുന്നോട്ടു പോകുന്നതെന്നും അദ്ദേഹം പറഞ്ഞു.
തദ്ദേശ തെരഞ്ഞെടുപ്പിന് മുൻപ് ഓഡിറ്റ് വന്നാൽ അഴിമതി ജനങ്ങൾ അറിയും. ഇതു വരെയുള്ള ഓഡിറ്റ് റിപ്പോർട്ടുകൾ പുറത്തു വിടുന്നത് തടഞ്ഞത് ഈ ഭയത്താലാണ്. എല്ലാ തലത്തിലും അഴിമതി നടത്തുക മാത്രമല്ല, അത് മൂടി വയ്ക്കുകയും അതിന്മേലുള്ള അന്വേഷണം അട്ടിമറിക്കുകയുമാണ് ഈ സര്‍ക്കാര്‍ ചെയ്യുന്നതെന്ന് പ്രതിപക്ഷ നേതാവ് ആരോപിച്ചു.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പതിനഞ്ചാം ധനകാര്യ കമ്മീഷൻ പ്രകാരമുള്ള ഗ്രാന്റ് ലഭ്യമാക്കുന്നതിനുള്ള മാർഗ നിർദേശങ്ങൾ നാളിതുവരെ പുറപ്പെടുവിക്കാത്ത സാഹചര്യത്തിൽ 2019-20 വർഷത്തെ ഓഡിറ്റ് നടപടികൾ താത്‌ക്കാലികമായി നിർത്തി വയ്ക്കുന്നു എന്നാണ് പറയുന്നത്. പക്ഷേ പതിനഞ്ചാം ധനകാര്യ കമ്മീഷന്റെ മാർഗ നിർദേശങ്ങൾ 2020 ജൂൺ 1-ന് തന്നെ പ്രസിദ്ധീകരിച്ചിട്ടുണ്ട്. എല്ലാ സംസ്ഥാനങ്ങൾക്കും അതിന്റെ പകർപ്പും അയച്ചു കൊടുത്തിട്ടുണ്ടെന്നും ചെന്നിത്തല തിരുവനന്തപുരത്ത് വാർത്താസമ്മേളനത്തില്‍ പറഞ്ഞു.
വരവ് ചിലവുകള്‍ കണക്കുകള്‍ വിശദമായി പരിശോധിക്കുന്നതും അത് നിയമങ്ങള്‍ക്കും ചട്ടങ്ങള്‍ക്കും അനുസൃതമാണോ എന്ന് പരിശോധിക്കുന്നതും ചെലവഴിക്കുന്ന തുകയ്ക്ക് ആനുപാതികമായി ഫലം ഉണ്ടായിട്ടുണ്ടോ എന്നും തിട്ടപ്പെടുത്തുന്നതും അഴിമതികള്‍ കണ്ടെത്തുന്നതുമെല്ലാം കംപ്‌ളയിന്റ് ഓഡിറ്റിംഗിലൂടെയും പെര്‍ഫോര്‍മന്‍സ് ഓഡിറ്റിംഗിലൂടെുമാണ്. അതിനാല്‍ ഇവ ഒഴിവാക്കി ഫിനാന്‍ഷ്യല്‍ ഓഡിറ്റിംഗ് മാത്രമായി ചുരുക്കുന്നത് അഴിമതിയും ക്രമക്കേടും മൂടിവയ്ക്കുന്നതിനാണ് എന്നാണ് പ്രതിപക്ഷ നേതാവ് ആവര്‍ത്തിച്ച് പറയുന്നത്.