ഇന്ത്യ വികസിപ്പിക്കുന്ന കൊവിഡ് പ്രതിരോധ മരുന്നായ കൊവാക്സിന്‍ 2021 ജൂൺ മാസത്തോടെ പുറത്തിറക്കാനാകുമെന്ന് ഭാരത് ബയോടെക്. കഴിഞ്ഞ ദിവസമാണ് ഡ്രഗ്‌സ് കണ്‍ട്രോള്‍ ജനറല്‍ ഓഫ് ഇന്ത്യ (ഡിസിജിഐ) വാക്‌സിന്‍ നിര്‍മാതാക്കളായ ഭാരത് ബയോടെക്കിന് മനുഷ്യരിലെ പരീക്ഷണം മൂന്നാം ഘട്ട പരീക്ഷണത്തിന് അനുമതി നല്‍കിയത്.
14 സംസ്ഥാനങ്ങളിലായി 20,000 ത്തിലധികം പേരില്‍ മൂന്നാംഘട്ട പരീക്ഷണം നടത്താനാണ് കമ്പനി ഒരുങ്ങുന്നത്. എല്ലാ അംഗീകാരങ്ങളും പെട്ടന്ന് ലഭിക്കുകയാണെങ്കില്‍ ഏപ്രിൽ, മെയ്, ജൂൺ മാസത്തോടെ എല്ലാ പരീക്ഷണങ്ങളും വിജയകരമായി തീര്‍ത്ത് വാക്സിന്‍ ജനങ്ങളിലേക്ക് എത്തിക്കാന്‍ കഴിയുമെന്ന ആത്മവിശ്വാസത്തിലാണ് കമ്പനിയെന്ന് ഭാരത് ബയോടെക് ഇന്റർനാഷണൽ ലിമിറ്റഡ് എക്‌സിക്യൂട്ടീവ് ഡയറക്ടർ സായി പ്രസാദ് പറഞ്ഞു.
കൊവാക്സിന്‍ മനുഷ്യരിലെ പരീക്ഷണങ്ങൾ വിജയിച്ചാൽ കൂടുതൽ ഡോസുകൾ നിർമിച്ച് അതിവേഗം വിതരണം ചെയ്യാനാണ് തീരുമാനിച്ചിരുന്നത്. കൊവിഡ്-19 വൈറസില്‍ നിന്നുള്ള ഘടകങ്ങള്‍ ഉപയോഗിച്ചാണ് കൊവാക്സിന്‍ നിര്‍മിച്ചിരിക്കുന്നത്. ഇതിന്റെ ഒരു ഡോസ് കുത്തിവച്ചു കഴിഞ്ഞാല്‍ ശരീരത്തിന് രോഗപ്രതിരോധശക്തി പ്രദാനം ചെയ്‌തേക്കും എന്നാണ് ഗവേഷകര്‍ അവകാശപ്പെടുന്നത്.
ഇന്ത്യയില്‍ ഭാരത് ബയോടെക്കിനെ കൂടാതെ, സൈഡസ് കാഡില എന്ന കമ്പനി നടത്തുന്ന കോവിഡ് വാക്‌സിന്‍ പരീക്ഷണം രണ്ടാം ഘട്ടത്തിലാണ്. സെറം ഇന്‍സ്റ്റിറ്റിയൂട്ട് ആസ്ട്രസെനേക എന്ന കമ്പനിയുമായി ചേര്‍ന്ന് നടത്തുന്ന ഓക്‌സ്‌ഫോര്‍ഡ് കോവിഡ് വാക്‌സിന്‍ പരീക്ഷണവും രണ്ട്, മൂന്ന് ഘട്ടങ്ങളിലാണുള്ളത്.